കൊച്ചി: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഹില്‍ പാലസ് പൊലീസ്. തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്നാണ് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 28നാണ് വേടന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്നു തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം 9 പ്രതികളാണ് കേസിലുള്ളത്. 5 മാസങ്ങള്‍ക്കു ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

വേടനൊപ്പം റാപ് സംഘത്തിലെ അംഗങ്ങളായ ആറന്‍മുള സ്വദേശി വിനായക് മോഹന്‍, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി പിള്ളി, സഹോദരന്‍ വിഘ്‌നേഷ് ജി പിള്ളി, പെരിന്തല്‍മണ്ണ സ്വദേശി ജാഫര്‍, തൃശൂര്‍ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്‌കര്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി വിഷ്ണു കെവി, കോട്ടയം മീനടം സ്വദേശി വിമല്‍ സി റോയ്, മാള സ്വദേശി ഹേമന്ത് വിഎസ് എന്നിവരാണ് കേസിലെ പ്രതികള്‍.

ഫ്‌ലാറ്റില്‍ നിന്നു 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് പൊടിക്കാനുള്ള ക്രഷര്‍, ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടനെ പൊലീസ് ഫ്‌ലാറ്റില്‍ നിന്നു പിടികൂടിയത്.

തീന്‍ മേശയ്ക്കു ചുറ്റുമിരുന്നു കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വേടന്റെ ഫ്‌ലാറ്റിലെ ഹാള്‍ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയില്‍ നിറച്ചും കഞ്ചാവ് വലിച്ചു. ഇവര്‍ കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖ് എന്നയാളില്‍ നിന്നാണെന്നും എഫ്‌ഐആറിലുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ പൊലീസ് പിടിച്ചെടുത്തത്.

പരിപാടിക്കായി തയാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് കഞ്ചാവ് ഉപയോഗിച്ചതെന്നായിരുന്നു വേടന്റെ മൊഴി. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ചോദ്യം ചെയ്യലില്‍ വേടന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ലഹരി ഉപയോഗിച്ചിരുന്നതില്‍ വളരെയധികം പശ്ചാത്താപമുണ്ടെന്നും വഴികാട്ടാന്‍ ആരുമില്ലായിരുന്നെന്നും വേടന്‍ പ്രതികരിച്ചത്.

താന്‍ വളര്‍ന്ന ചുറ്റുപാടില്‍ പലതും വളരെ സുലഭമായിരുന്നുവെന്നും 13 വയസ്സുമുതല്‍ ലഹരി ഉപയോഗിച്ചിരുന്നെന്നും വേടന്‍ പറഞ്ഞിരുന്നു.

കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കഴുത്തില്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പും വേടനെതിരെ കേസെടുത്തിരുന്നു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകളായിരുന്നു വേടനെതിരെ വനംവകുപ്പ് ചുമത്തിയിരുന്നത്. തൊട്ടുപിന്നാലെ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു.