ചേര്‍ത്തല: മൂന്ന് വയസുകാരിയെ സ്‌കൂട്ടറിന്റെ പറകില്‍ നിര്‍ത്തി യാത്ര ചെയ്ത അച്ഛനെതിരെ നടപടി എടുക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടിയുടെ അച്ഛന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി. പുറകെ പോയ യാത്രക്കാരനായ മുട്ടത്തി പറമ്പ് സ്വദേശിയായ ജോമോന്‍ ജോണ്‍ വീഡിയോ ചിത്രീകരിച്ച് മോട്ടോര്‍ വെഹിക്കള്‍ ആപ്പില്‍ ഓണ്‍ ലൈനായി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.

മുട്ടത്തിപറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശല ഡെന്നി ബേബല(25)ക്കെതിരെയാണു നടപടി. ഈ മാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 11.30ക്ക് ചേര്‍ത്തല പതിനൊന്നാംമൈല്‍ മുട്ടത്തിപറമ്പ് റൂട്ടിലായിരുന്നു അപകടയാത്ര. കുട്ടി ഓടിക്കുന്നയാളുടെ കഴുത്തില്‍ മാത്രമായിരുന്നു പിടിച്ചിരുന്നത്. ഏതെങ്കിലും രീതിയില്‍ വാഹനം കുഴിയില്‍ വീഴുകയോ, പെട്ടെന്ന് ബ്രേക്ക് പിടിക്കുകയോ ചെയ്താല്‍ കുട്ടി തലയടിച്ച് റോഡില്‍ വീഴുന്ന അവസ്ഥയിലായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് രാത്രി ബാന്‍ഡേജ് വാങ്ങാന്‍ പോയതാണെന്നും കൂടെവരാന്‍ കുട്ടി കരഞ്ഞപ്പോള്‍ കൂട്ടിയതാണെന്നുമായിരുന്നു ഡെന്നിയുടെ വിശദീകരണം. കുട്ടി മുറുകെ പിടിച്ചിരുന്നതിനാല്‍ അപകടമുണ്ടാകില്ലെന്നായിരുന്നു ഇയാളുടെ വാദം. ഭാര്യയുടെ പേരിലാണ് സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍. അതേസമയം ഡെന്നിയയെ മദ്യപിച്ച് വണ്ടി ഓടിച്ചതിന് രണ്ട് തവണ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ സസ്‌പെന്‍ഷനില്‍ ഇരിക്കുമ്പോഴാണ് വാഹനം ഓടിച്ചതും. ഈ സാഹചര്യത്തിലാണ് ലൈസന്‍സ് റദ്ദാക്കുന്നത്. എം.വി.ഐ.മാരായ കെ.ജി. ബിജു, എ.ആര്‍. രാജേഷ് എന്നിവരുടെ അന്വേഷണത്തിലാണു നടപടി.