കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ കോളയാട് സ്വദേശി കരുണാകരനെ തലക്കടിച്ച് കൊന്നവേലായുധന്റെ കേസിലെ പ്രതി പാലക്കാട് കോട്ടായി സ്വദേശി കുന്നത്ത് വീട്ടില്‍ അയ്യപ്പനെന്ന വേലായുധനെ (65)പൊലിസ് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി സെന്‍ട്രല്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊല്ലപ്പെട്ട കരുണാകരന്‍ സ്ഥിരമായി നടക്കാനുപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക് ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയത്. തലക്കും കാലിനും മുഖത്തും അടിയേറ്റിരുന്നു. സഹതടവുകാരായ ഇരുവരും ജയിലിലെ ആശുപത്രി വാര്‍ഡില്‍ നിന്നും അടുത്ത ദിവസമാണ് സെല്ലിലെത്തിയത്. ഇരുവരും തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് വാക്കേറ്റത്തിന് ഇടയാക്കിയതെന്ന് പൊലിസ് പറഞ്ഞു. വയോധികന്റെ അതിക്രൂരമായ കൊലപാതകത്തോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ വീഴ്ച തുടര്‍ക്കഥയാകുന്നുവെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.

നിരന്തരം പരാതികള്‍ ഉയരുമ്പോഴും ജയിലിനുള്ളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നാണ് വിമര്‍ശനംകഴിഞ്ഞ ദിവസം സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരനായ കോളയാട് സ്വദേശി കരുണാകാരന്‍ കൊല്ലപ്പെട്ടത് ജയില്‍ സുരക്ഷാ വീഴ്ച്ചയാണെന്ന ആരേപണം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ലഭിച്ചപോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടില്‍ മരണകാരണം തലക്കടിയേറ്റാതാണെന്നാണ് ചൂണ്ടിക്കാണിച്ചിരുന്നത്.

സംഭവം കൊലപാതകമാണെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ജയിലിലെ പത്താം ബ്ലോക്കിലെ തടവുകാരനായ കരുണാകരനെ വീണ് പരുക്കേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജയില്‍ അധികൃതര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണമടയുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പാലക്കാട് സ്വദേശി അയ്യപ്പനെന്ന വേലായുധന്‍ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

സഹതടവുകാരനായ വേലായുധനും കരുണാകരനും തമ്മില്‍ വാക്ക് തര്‍ക്കം പതിവായിരുന്നെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കൊലപാതകം നടത്തിയതെന്നാണ് വിവരം. ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ സുരക്ഷ വീഴചയാണ് ഇതിലൂടെ പുറത്താകുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തറയിലുള്ള ചോരക്കറ വെള്ളമൊഴിച്ചു കൊണ്ടു കഴുകി കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം ജയിലിനുള്ളില്‍ നടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

തുടക്കം മുതല്‍ തടവുകാരന്റെ മരണം സ്വാഭാവിക മരണമാണെന്ന തരത്തിലുള്ള പ്രതികരണമാണ് ജയിലധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. സ്ഥലത്ത് രക്തം തളം കെട്ടിനിന്നതടക്കം വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിയതായി പൊലിസ് കണ്ടെത്തിയതോടെ വന്‍ സുരക്ഷാ വീഴ്ച്ചയാണ് പുറത്തു വരുന്നത്. ഇതിന് മുമ്പും ജയിലില്‍ സഹതടവുകാര്‍ ഏറ്റുമുട്ടിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരി മാസം പതിനൊന്നാം ബ്ലോക്കിലെ സഹതടവുകാര്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് തലക്കടിയേറ്റിരുന്നു. കാപ്പ തടവുകാരനായ അശ്വിനും മോഷണകേസ് പ്രതിയായ നൗഫലും തമ്മിലാണ് പ്രശ്നമുണ്ടായത്.

നൗഫലിന്റെ തലയ്ക്കാണ് പരുക്കേറ്റത്. സമാനമയ രീതിയില്‍ മുമ്പും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടിയിരുന്നു. ഗുണ്ടാ കേസിലെ പ്രതികളാണ് അന്ന് ഏറ്റുമുട്ടിയത്. തൃശൂര്‍ സ്വദേശികളായ സാജന്‍, നെല്‍സണ്‍, അമര്‍ജിത്ത് എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലിസ് കേസെടുത്തിരുന്നു. പത്താം ബ്ലോക്കില്‍ 2023 ആഗസ്ത് 23 നായിരുന്നു സംഭവം. സാജനെ ശുചിമുറിയിലേക്ക് കൊണ്ടുപോയതിന് ശേഷം വാതിലടച്ച് പുറത്തുനില്‍ക്കുകയായിരുന്ന പൊലിസുകാരനെ ഭീഷണിപ്പെടുത്തി നെല്‍സണ്‍, അമര്‍ജിത്ത് എന്നിവര്‍ ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ സംഘര്‍മുണ്ടാകുകയുമായിരുന്നു.

ഇതിന് പുറമെ കഴിഞ്ഞ ജനുവരിയില്‍ ജയിലില്‍ നിന്നും മയക്ക് മരുന്ന് കേസിലെ പ്രതി തടവ് ചാടിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. കോയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് തടവ് ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് ബൈക്കിന്റെ പിറകില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഇയാളെ പുറത്ത് പത്രമെടുക്കാന്‍ വിട്ടത് വലിയ സുരക്ഷാ വീഴ്ചയായിരുന്നു. കൂടാതെ ഇടയ്ക്കിടക്ക് ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ മയക്കുമരുന്ന് എന്നിവയും പിടികൂടിയിരുന്നു. നേരത്ത സി.പി.എം പ്രവര്‍ത്തകനും നാദാപുരം സ്വദേശിയുമായ രവീന്ദ്രന്‍ രഷ്ട്രീയ തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു ഇതിനു ശേഷമാണ് മറ്റൊരു കൊലപാതകം കൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്നത്.