തൃശൂര്‍: സൈബര്‍ തട്ടിപ്പില്‍ തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കു നഷ്ടമായത് ഒന്നരക്കോടിയിലേറെ രൂപ. സിബിഐ, ഇഡി അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വീഡിയോ കോളില്‍ വിളിച്ച് നടത്തിയ തട്ടിപ്പിലാണ് ദമ്പതികള്‍ക്ക് പണം നഷ്ടമായത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തിയാണ് ഇത്രയധികം പണം തട്ടിയെടുത്തത്.

തട്ടിപ്പു മനസ്സിലാക്കിയ ഉടന്‍ തൃശൂര്‍ സിറ്റി ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. പരാതിക്കാരിയായ വീട്ടമ്മയുടെ വാട്‌സാപ്പിലേക്ക് കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞ് വിളിച്ച് ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട നമ്പറുകളുടെ ആപ്ലിക്കേഷന്‍ തീയതി കഴിഞ്ഞെന്നും അതിലേക്ക് ഒരു ലക്ഷത്തിലധികം രൂപ അടയ്ക്കാനുണ്ടെന്നും പറഞ്ഞു. ഇതോടെ വീട്ടമ്മ ഭയന്നു പോയി.

പിന്നീട് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ ഭയന്നുപോയ വീട്ടമ്മയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം വിഡിയോ കോളിലൂടെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് അയച്ചുകൊടുക്കാനും അത് വെരിഫൈ ചെയ്യുന്നതിന് പണമയയ്ക്കാനും ആവശ്യപ്പെട്ടു. 3 ദിവസത്തിനുള്ളില്‍ തിരിച്ചു തരുമെന്നും വിശ്വസിപ്പിച്ചു. പല ഘട്ടങ്ങളിലായി ദമ്പതികള്‍ പണം അയച്ചുകൊടുത്തു. സമാനമായ ഒരു തട്ടിപ്പിനെക്കുറിച്ചുള്ള അറിയിപ്പ് കണ്ടപ്പോഴാണ് ചതി മനസ്സിലായതും സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി റജിസ്റ്റര്‍ ചെയ്തതും.