കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുത്തേറ്റ് മരിച്ച നഴ്‌സുമാരായ മലയാളി ദമ്പതിമാരുടെ മൃതദേഹം

നാട്ടില്‍ എത്തിക്കാനുളള ശ്രമം പുരോഗമിക്കുന്നതിനിടെ, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള ഫ്ളാറ്റിലാണ് മലയാളി നഴ്‌സ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശി സൂരജ്, പെരുമ്പാവൂര്‍ സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്.

ബിന്‍സിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. ഹാളില്‍ രക്തം തളം കെട്ടിയ നിലയിലാണ് കാണപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവദിവസം രാത്രി ഫ്‌ലാറ്റില്‍ നിന്ന് ദമ്പതികള്‍ തമ്മില്‍ വഴക്കിടുന്ന ശബ്ദം കേട്ടതായി അയല്‍ക്കാര്‍ മൊഴി നല്‍കി. സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടെങ്കിലും ഫ്‌ലാറ്റ് അടച്ചിരുന്നതിനാല്‍ ഇടപെടാന്‍ സാധിച്ചില്ല. ഫ്‌ലാറ്റില്‍ നിന്ന് നിലവിളി കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് ഫ്‌ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിച്ചത്. ഈ വിവരം കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതിന് പിന്നാലെയാണ് ഫര്‍വാനിയ പൊലീസ് സ്ഥലത്ത് എത്തിയത്. പൊലീസ് എത്തി ഫ്‌ലാറ്റിലെ വാതിലില്‍ മുട്ടി. ആരും വാതില്‍ തുറക്കാത്തതോടെ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതില്‍ തകര്‍ത്താണ് പൊലീസ് അകത്ത് പ്രവേശിച്ചത്.

ഇരുവരും നാട്ടില്‍ വന്ന് പോയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. കുടുംബ പ്രശ്നം തന്നെയാണ് ദുരന്തത്തിന് കാരണമെന്ന് വ്യക്തമാകുകയാണ്. 'രാത്രി ഷിഫ്റ്റിന് ശേഷം തര്‍ക്കം ഉണ്ടായതായി സംശയിക്കുന്നു. ദേഷ്യത്തില്‍ അയാള്‍ അവളെ കുത്തിയിരിക്കാം. സംഭവത്തിന് ശേഷം സൂരജ് കൂട്ടുകാരെ വിളിച്ചിരുന്നു. സംഭവത്തിന് ശേഷം സൂരജ് തന്റെ സുഹൃത്തുക്കളോട് ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് സൂരജ് തന്റെ വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്യുകയും ആപ്പില്‍ നിന്ന് സ്റ്റാറ്റസ് ഫോട്ടോകള്‍ നീക്കുകയും ചെയ്തു. ഓസ്ട്രേലിയയിലേക്ക് മാറാനുള്ളതു കൊണ്ടാണ് കുട്ടികളെ കൂടെ കൊണ്ടു പോകാത്തത്. അന്ന് സുരജിന്റെ അമ്മയും വിളിച്ചിരുന്നു. ബിന്‍സിയോട് സംസാരിക്കണമെന്നും സൂരജിനോട് പറഞ്ഞു. ബിന്‍സി പുറത്താണെന്നായിരുന്നു പറഞ്ഞത്. ബിന്‍സിയുടെ നെഞ്ചിലും സൂരജിന്റെ കഴുത്തിലും കുത്തേറ്റിരുന്നു.

വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരേയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷത്തോളമായി ഇവര്‍ കുവൈറ്റിലാണ്. ഓസ്‌ട്രേലിയയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തം. '12 വര്‍ഷത്തോളമായി കുവൈറ്റിലാണ്. ഈസ്റ്ററിന് തൊട്ടുമുമ്പാണ് ബിന്‍സി അവധിയില്ലാത്തത് കാരണം കുവൈറ്റിലേക്ക് പോയത്. ഈസ്റ്റര്‍ കഴിഞ്ഞ ശേഷമാണ് സൂരജ് മടങ്ങിയത്. പരസ്പരം നല്ല സ്‌നേഹത്തിലായിരുന്നു അവരിരുവരും. ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തീരുമാനിച്ചതായിരുന്നു. ബെംഗളൂരുവില്‍ പോയി മെഡിക്കല്‍ നടപടിക്രമങ്ങളെല്ലാം നടത്തിയതാണ്. സംഭവ ദിവസം അമ്മയെ വിളിച്ചിരുന്നു. ആ സമയത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല' സൂരജിന്റെ ബന്ധു പറയുന്നു. ഇവര്‍ക്ക് മൂന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികളുണ്ട്. കുട്ടികള്‍ ബിന്‍സിയുടെ വീട്ടിലാണ്.

സൂരജ് കുവൈറ്റിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്‌സായി ജോലിചെയ്തിരുന്നത്. ബിന്‍സി കുവൈറ്റിലെ പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സാണ്. ഇരുവരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഫ്ളാറ്റിലെത്തിയത്. അതിന് ശേഷമാണ് ദാരുണ സംഭവങ്ങളുണ്ടായത്.

വെള്ളിയാഴ്ച കുവൈറ്റില്‍ പൊതു അവധിയായതിനാല്‍ ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് സൂചന. മൃതദേഹങ്ങള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേരളത്തിലെത്തിയേക്കാം. സൂരജിന്റെ മൂത്ത സഹോദരി സുനിതയും കുവൈറ്റില്‍ നഴ്‌സാണ്. ഇളയ സഹോദരി സുമി ബെംഗളൂരുവില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നുണ്ട്.