മുംബൈ: കാമുകനുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് കാമുകന്റെ സഹോദരിയുടെ മകനെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ സീരിയല്‍ നടി അറസ്റ്റില്‍. മുംബൈയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. താന്‍ അഭിനയിച്ചു കൊണ്ടിരുന്ന ക്രൈം സീരിയല്‍ തന്റെ ജീവിതത്തിലും അനുകരിക്കുകയായിരുന്നുവെന്ന് സീനിയര്‍ ഉദ്യോഗസ്ഥന്‍ ജയരാജ് റാണാവാനെയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നര വയസുള്ള കുട്ടിയെയാണ് നടി തട്ടിക്കൊണ്ടു പോയത്. കാമുകന്‍ ബ്രിജേഷ് സിങ്ങുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് നിന്നതാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ കാരണമെന്ന് പോലീസ് പറയുന്നു. ക്രൈം പട്രോള്‍ എന്ന ക്രൈം സീരീസില്‍ അഭിനയിക്കുന്ന ഷബ്രീന്‍ എന്ന നടിയാണ് അറസ്റ്റിലായത്. ബ്രിജേഷിനോടുള്ള ഭ്രമത്തില്‍ താന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഷബ്രീന് അവബോധമുണ്ടായിരുന്നില്ല.

ബ്രിജേഷുമായി സബ്രീന്‍ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ബ്രിജേഷിന്റെ കുടുംബത്തിന് ഈ ബന്ധത്തില്‍ താത്പര്യം ഉണ്ടായിരുന്നില്ല. വിവാഹത്തിന് എതിര്‍പ്പുമായി കുടുംബം രംഗത്തെത്തിയതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഷബ്രീന്‍ തീരുമാനിക്കുന്നത്. ബ്രിജേഷുമായുള്ള പ്രണയത്തില്‍ താന്‍ എന്താണ് ചെയ്യുന്നതെന്ന് ഷബ്രീന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് പോലീസ് പറയുന്നു.

സ്‌കൂളിലായിരുന്ന കുട്ടിയെ അവിടെ നിന്നാണ് ഷബ്രീന്‍ തട്ടിക്കൊണ്ടു പോകുന്നത്. നേരത്തെ തന്നെ കുട്ടിക്ക് ഷബ്രീനെ അറിയാമായിരുന്നതു കൊണ്ട് കൂടെ പോകാന്‍ തടസ്സമുണ്ടായില്ല. കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോകുകയാണെന്ന് സ്‌കൂള്‍ അധികൃതരോടും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ കുട്ടി തിരിച്ചെത്താതായതോടെയാണ് പ്രശ്‌നം ഗുരുതരമായത്. പോലീസിനെ വിവരമറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ പറഞ്ഞ വിവരമനുസരിച്ച് സിസിടിവി അടക്കം പരിശോധിച്ച ശേഷം തട്ടിക്കൊണ്ടു പോയത് ഷബ്രീന്‍ ആണെന്ന് ഉറപ്പിക്കുകയായിരുന്നു.

ഷബ്രീനൊപ്പം മറ്റൊരു സ്ത്രീം ഉണ്ടായിരുന്നു. ഓട്ടോ റിക്ഷയിലാരുന്നു തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. മൊബൈല്‍ ഫോണ്‍ ട്രേസ് ചെയ്ത പോലീസ് നടിയെ ബാന്ദ്രയില്‍ നിന്ന് അറസ്റ്റ് ചെയ്തു.