കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ തൃശ്ശൂര്‍ സൈബര്‍ പോലീസ് കേസെടുത്തു. കേസില്‍ വിധി വന്നതിന് പിന്നാലെ മാര്‍ട്ടിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്നാണ് നടപടി. ഈ വീഡിയോയുടെ പേരില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകും.

മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ വീഡിയോയില്‍ അതിജീവിതയുടെ പേര് പരാമര്‍ശിക്കുന്നതിനൊപ്പം അന്വേഷണ സംഘത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. തന്റെ സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന നടിയുടെ ആവശ്യത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

ഇതിനുപിന്നാലെയാണ് തൃശ്ശൂര്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നിലവില്‍ കേസിലെ പ്രതിയായ മാര്‍ട്ടിന്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷാതടവുകാരനാണ്. മാര്‍ട്ടിന്‍ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചവരും കേസില്‍ പ്രതികളാകുമെന്നാണ് സൂചന. നവമാധ്യമങ്ങളിലെ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

വീഡിയോയുടെ 27 ലിങ്കുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിജീവിതയുടെ പേരോ വ്യക്തിവിവരങ്ങളോ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെ ഐടി നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.

കേസില്‍ വിധി വന്നതിനു പിന്നാലെയാണ് അതിജീവിതയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള മാര്‍ട്ടിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിടുകയും ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും വിധിച്ചിരുന്നു. വിചാരണാക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനിരിക്കെയാണ് വിഡിയോയ്ക്ക് എതിരെ അതിജീവിത പരാതി നല്‍കിയത്.