കൊച്ചി: കൊച്ചില്‍ തകര്‍ത്തത് വന്‍ അധോലോക സംഘത്തെ. ഡാര്‍ക്നെറ്റിന്റെ മറവില്‍ ലഹരിമരുന്ന്, ക്രിപ്റ്റോകറന്‍സി ഇടപാട് നടത്തിയിരുന്ന രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് മാഫിയ സംഘത്തെ വലയിലാക്കി നാഷണല്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പോരാട്ടം പുതിയ തലത്തിലെത്തിക്കുകയാണ്. ലഹരിമരുന്ന് മാഫിയ സംഘാംഗമായ മൂവാറ്റുപുഴ സ്വദേശി എഡിസനെയും ഇയാളുടെ സഹായിയെയും എന്‍സിബി പിടികൂടി. ഡാര്‍ക്നെറ്റ് വഴി ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന സംഘത്തില്‍നിന്ന് വന്‍തോതില്‍ ലഹരിമരുന്നും ക്രിപ്റ്റോകറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 14 മാസത്തിനിടെ 600 ഷിപ്പ്മെന്റുകളാണ് ഡാര്‍ക്നെറ്റ് വഴി 'കെറ്റാമെലന്‍' സംഘം വില്‍പന നടത്തിയതെന്നും എന്‍സിബി കണ്ടെത്തി. മുഖ്യസൂത്രധാരനും മയക്കുമരുന്ന് വില്‍പ്പനക്കാരനുമായ മൂവാറ്റുപുഴ വള്ളക്കാലില്‍ ജങ്ഷന്‍ മുളയംകാട്ടില്‍ വീട്ടില്‍ എഡിസണെ വിശദമായി ചോദ്യം ചെയ്യുകയാണ്. 'കെറ്റാമെലോണ്‍' എന്നപേരില്‍ പ്രവര്‍ത്തിച്ചിരുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് വില്‍പ്പനശൃംഖലയാണ് നാലുമാസം നീണ്ട 'മെലോണ്‍' ദൗത്യത്തിനൊടുവില്‍ എന്‍സിബി കൊച്ചി യൂണിറ്റ് തകര്‍ത്തത്. ഇത്തരം കറുത്ത കരങ്ങള്‍ ഇനിയും കൊച്ചിയിലുണ്ടെന്നും സംശയമുണ്ട്. എഡിസണ്‍ ഡാര്‍ക് നെറ്റിലെ തിമിംഗലമാണെന്നാണ് റിപ്പോര്‍ട്ട്.

'ഓപ്പറേഷന്‍ മെലന്‍' എന്ന പേരില്‍ എന്‍സിബിയുടെ കൊച്ചി സോണല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖലയായ 'കെറ്റാമെലന്‍' തകര്‍ത്തെന്നാണ് എന്‍സിബിയുടെ അവകാശ വാദം. 1ഡാര്‍ക്നെറ്റ് വഴിയാണ് ലഹരിമരുന്ന് മാഫിയ സംഘം ലഹരിമരുന്ന് വില്‍പന നടത്തിയിരുന്നതെന്ന് എന്‍സിബി അധികൃതര്‍ അറിയിച്ചു. 127 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിന്‍ ക്രിപ്റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് ഏകദേശം 35.12 ലക്ഷം രൂപ വിലയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ഏക ലെവല്‍ 4 ഡാര്‍ക്ക്നെറ്റ് വില്‍പ്പനക്കാരനാണ് പിടിയിലായ എഡിസണ്‍. മയക്കുമരുന്നിന്റെ വീര്യം ഉള്‍പ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ഡാര്‍ക്ക്നെറ്റ് വില്‍പ്പനശൃംഖല ഒന്നുമുതല്‍ അഞ്ചുവരെ സ്റ്റാര്‍ റേറ്റുചെയ്യുന്നു. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള സാംബഡ എല്‍എസ്ഡി റാക്കറ്റിനെ നേരത്തേ പിടികൂടിയിരുന്നു.

രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന 'കെറ്റാമെലന്‍' എന്ന ലഹരിമരുന്ന് കാര്‍ട്ടലിന് ബെംഗളൂരു, ചെന്നൈ, ഭോപാല്‍, പട്ന, ഡല്‍ഹി എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എല്‍എസ്ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് വിവരം. ജൂണ്‍ 28ന് കൊച്ചിയില്‍ എത്തിയ മൂന്നു തപാല്‍ പാഴ്സലുകളില്‍ നിന്നാണ് സംശയം ഉയര്‍ന്നത്. ഇതില്‍ 280 എല്‍എസ്ഡി സ്റ്റാംപുകള്‍ ഉണ്ടെന്നു അന്വേഷണത്തില്‍ കണ്ടെത്തുകയും ഇത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പാഴ്സലുകള്‍ ബുക്ക് ചെയ്തതായി സംശയിക്കുന്ന വ്യക്തിയുടെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 131.66 ഗ്രാം കെറ്റാമിനും 847 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഡാര്‍ക്നെറ്റ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന 'കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം' അടങ്ങിയ പെന്‍ഡ്രൈവും ഒന്നിലധികം ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍, ലഹരിമരുന്ന് ഇടപാടിന്റെ രേഖകളുള്ള ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും എന്‍സിബി പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഒരേയൊരു 'ലെവല്‍ 4' ഡാര്‍ക്നെറ്റ് ഇടപാടുകാരാണ് പിടിയിലായതെന്നും എന്‍സിബി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി വില്‍പനക്കാരായ കുപ്രസിദ്ധനായ ഡോ.സ്യൂസിന്റെ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വെണ്ടര്‍ ഗുംഗ ദിനി'ല്‍ നിന്നാണ് 'കെറ്റാമെലന്‍' കാര്‍ട്ടല്‍ പ്രധാനമായും ലഹരിമരുന്ന് ശേഖരിച്ചിരുന്നത്.

2023ലാണ് എന്‍സിബി അന്നത്തെ ഏറ്റവും വലിയ ഡാര്‍ക്നെറ്റ് അധിഷ്ഠിത എല്‍എസ്ഡി കാര്‍ട്ടലായ 'സാംബഡ'യെ പിടികൂടിയത്. അന്ന് 29,013 എല്‍എസ്ഡി ബ്ലോട്ടുകള്‍, 472 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുക്കുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് തപാല്‍ പാഴ്സലുകളിലായി എത്തിയ 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ ശനിയാഴ്ച എന്‍സിബി പിടിച്ചിരുന്നു. അന്വേഷണത്തില്‍ ഇവ എത്തിച്ചത് എഡിസണാണെന്ന് വ്യക്തമായി. രണ്ടുവര്‍ഷമായി വിവിധ ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകളില്‍ വില്‍പ്പനയില്‍ സജീവമായിരുന്നു. കേരളത്തില്‍ എത്തിക്കുന്ന മയക്കുമരുന്ന് ബംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പട്ന, ഡല്‍ഹി എന്നിവിടങ്ങളിലും ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിവിധയിടങ്ങളിലുമായാണ് വിറ്റിരുന്നത്.