മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊന്ന ശേഷം കടന്നു കളഞ്ഞ കേസിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. അസമിൽ നിന്നാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശി ബാബുൽ ഹുസൈനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം അഴുകിയ നിലയിൽ മുടവൂർ തവള കവലയിലെ വീടിൻറെ ടെറസിന് മുകളിൽ കണ്ടെത്തിയ കേസിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ആഴ്ചയാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ബാബുൽ ഹുസൈന്റെ രണ്ടാം ഭാര്യയായ സെയ്ത ഖത്തൂൻ ആണ് പോലീസ് പിടിയിലായത്.

തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന് സംഭവം കൊലപാതകമാണെന്ന് സംശയം ഉണ്ടായിരുന്നു. സംഭവത്തിനുശേഷം ബാബുലിൻ്റെ ഭാര്യയെ കാണാതായിരുന്നു. അതിനാൽ ഭാര്യയാകാം കൊലപാതകം നടത്തിയതെന്നും, ശേഷം കടന്നതാവാം എന്നും പോലീസ് കരുതി.

എന്നാൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കഴുത്തറുത്തതാണ് മരണ കാരണമെന്ന് വ്യക്തമായത്. തുടർന്ന് ഭാര്യയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ ട്രാക്ക് ചെയ്ത പോലീസ് അസമിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തുകയായിരുന്നു. ബാബുൽ ഹുസൈനെ കൊലപ്പെടുത്തിയതാണെന്ന് സെയ്ത ഖത്തൂൻ മൊഴി നൽകിയിട്ടുണ്ട്. കുറെ കാലങ്ങളായി ഇയാൾ സ്ഥിരമായി ഉപദ്രവിക്കുകയും, വീട്ടിൽ വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.

അക്രമത്തിൽ നിന്നും രക്ഷനേടാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതായപ്പോൾ കൊലപാതകം നടത്തിയതെന്നാണ് യുവതി പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ആലുവയിലെത്തി ട്രെയിൻ മാർഗമാണ് അസമിലേക്ക് കടന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞു.

ആസമിൽ എത്തിയ യുവതി വീട്ടിലേക്ക് പോയിരുന്നില്ല. നാട്ടിൽ എത്തിയാൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പ്രതിക്ക് ഉറപ്പായിരുന്നു. പോലീസ് തേടിയെത്തുമെന്നും ഭയന്നിരുന്നു. അതിനാൽ ബംഗ്ലാദേശ് അതിർത്തിയിലുള്ള ഇഷ്ടിക കളത്തിൽ ജോലി ചെയ്തു വരികെയാണ് പോലീസ് പിടിയിലായത്.

പ്രതിയുമായി പോലീസ് സംഭവ സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി. കൊലയ്ക്കുപയോഗിച്ച കത്തിയും കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും ഉൾപ്പെടെ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്.