കൊച്ചി: കുറുപ്പംപടി പോക്‌സോ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിക്കുകയാണ് പോലീസ്. രണ്ടു വര്‍ഷമായി 10ഉം 12ഉം വയസുള്ള സഹോദരിമാരെ അമ്മയുടെ അയ്യമ്പുഴ സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ധനേഷ് കുമാര്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്‌സി ഡ്രൈവര്‍ കുടുങ്ങിയത് കുട്ടികളെഴുതിയ ഒരു വിചിത്ര കത്തിനെ തുടര്‍ന്നാണ്. സഹപാഠികളെക്കൂടി എത്തിക്കാന്‍ ഇയാള്‍ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സഹപാഠിക്ക് എഴുതിയ കത്ത് ആ കുട്ടിയുടെ അധ്യാപികയായ അമ്മ കണ്ടതാണ് പ്രതിയെ കുടുക്കിയത്.

പെണ്‍കുഞ്ഞുങ്ങളുടെ അച്ഛന്‍ മരിച്ചു. അച്ഛന്‍ രോഗിയായിരുന്ന കാലത്ത് ധനേഷ് കുമാറിന്റെ ടാക്‌സിയാണ് ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റും വിളിച്ചിരുന്നത്. ആ സമയത്ത് പെണ്‍കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന പരിചയം കുഞ്ഞുങ്ങളുടെ അച്ഛന്‍ മരിച്ചതിന് ശേഷം സൗഹൃദമായി വളര്‍ന്നു. ലിവിംഗ് ടുഗദര്‍ ബന്ധമായിരുന്നു ധനേഷ് കുമാറും ഈ സ്ത്രീയും തമ്മിലുണ്ടായിരുന്നത്. കുറുപ്പംപടിയിലെ വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ധനേഷ് കുമാര്‍ എല്ലാ ആഴ്ചയും എത്തും. അങ്ങനെ എത്തുന്ന സമയത്താണ് 2023 മുതല്‍ കുട്ടികളേയും പീഡിപ്പിച്ചത്. ടാക്‌സി ഡ്രൈവറുടെ മോഹത്തിന് അതിരില്ലായിരുന്നു. രണ്ടാനച്ഛന്‍ എന്ന രീതിയിലാണ് ധനേഷ് കുമാര്‍ കുട്ടികളുടെ വീട്ടിലെത്തിയിരുന്നത്.

പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നിന്ന് സുഹൃത്തുക്കളായ മറ്റ് ചില പെണ്‍കുട്ടികളുടെ ഫോട്ടോ ഇയാള്‍ കണ്ടു. കൂടെയുള്ള സുഹൃത്തുക്കളെ പരിചയപ്പെടുത്താന്‍ മൂത്ത കുട്ടിയെ ധനേഷ് കുമാര്‍ നിരന്തരം നിര്‍ബന്ധിച്ചു. ശല്യം കൂടിയപ്പോള്‍ തന്റെ സുഹൃത്തിന്, 'ഞങ്ങളുടെ അച്ഛന് നിന്നെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടെ'ന്ന് പറഞ്ഞ് ഒരു കത്ത് കുട്ടി നല്‍കുന്നത്. വീട്ടിലേക്ക് വരണമെന്നും ഇതില്‍ ആവശ്യപ്പെട്ടിരുന്നു. കത്ത് കിട്ടിയ കുട്ടിയുടെ അമ്മ ഇതേ സ്‌കൂളിലെ അധ്യാപികയാണ്. ഈ കത്ത് അധ്യാപികയുടെ കയ്യിലെത്തി. ഇതോടെ അവര്‍ക്ക് സംശയം തോന്നി. പോലീസിന് കത്ത് കൈമാറുകയും ചെയ്തു. ഇതോടെ ആ കുടുംബത്തെ പോലീസ് നിരീക്ഷണത്തിലാക്കി.

മൂത്ത പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ശേഖരിക്കവേയാണ് പീഡന വിവരം പുറത്തായത്. അതിന്റെ അടിസ്ഥാനത്തിലാണ് 38 വയസുള്ള അയ്യമ്പുഴ സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ധനേഷ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. അമ്മയുടെ അറിവോടെയാണോ പീഡനം എന്നറിയാന്‍ പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്.

യുവതിയുമായുള്ള ബന്ധം ഒഴിയുന്നതിനുവേണ്ടിയാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് ഇയാള്‍ പൊലീസിനു മൊഴി നല്‍കിയത്. ഈ മൊഴി വിശ്വസനീയമായി പൊലീസ് കണക്കിലെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ വ്യക്തത വരൂ.