മലപ്പുറം: നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി മുങ്ങിയ ജ്വല്ലറി ഉടമകളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഐലക്കാട് സ്വദേശി പെരിഞ്ചേരി അബ്ദു റഹിമാന്‍(52), വെങ്ങിനിക്കര പെരിയങ്കാട്ട് അബ്ദുല്‍ ലത്തീഫ്(52) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ ഷൈനിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി ചികിത്സയില്‍ കഴിയുന്ന കാലടി സ്വദേശി പൂക്കത്ത് വീട്ടില്‍ കുഞ്ഞി മുഹമ്മദ് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയിലുണ്ട്.

കേസില്‍ പ്രതികളായ അബ്ദുള്ള, സാനിഫ്, മൊയ്തീന്‍ കുട്ടി തുടങ്ങിയ മൂന്നു പ്രതികളെ കൂടി പിടികൂടാനുണ്ട്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ വിദേശത്തേക്ക് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി സി.ഐ പറഞ്ഞു. എടപ്പാള്‍ തൃശ്ശൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ദീമ ജ്വല്ലറിയിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്.

ലാഭം പ്രതീക്ഷിച്ച് സ്വര്‍ണ്ണവും പണവും നിക്ഷേപിച്ചവരാണ് ചതിയില്‍ പെട്ടത്. ജ്വല്ലറി പൂട്ടിയതോടെ പ്രദേശത്തെ 12 പേരോളം ചങ്ങരംകുളം പോലീസില്‍ പരാതിയുമായി എത്തിയിരുന്നു. എടപ്പാള്‍ സ്വദേശികളായ രണ്ട് പേരില്‍ നിന്നായി ഒരു കോടി മൂന്ന് ലക്ഷം തട്ടിയെന്ന പരാതിയിലാണ് നിലവില്‍ ചങ്ങരംകുളം പോലീസ് ആറു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 30 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഉടമകള്‍ ബിനാമികളുടെ പേരില്‍ ഭൂമി വാങ്ങിച്ചതായും പരാതി ഉയരുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ എത്തുമെന്നും പോലീസ് പ്രതീക്ഷിക്കുന്നുണ്ട്

ആശുപത്രിയില്‍, ചികിത്സയില്‍ ഇരിക്കെയാണ് പ്രതികളില്‍ ഒരാളായ കുഞ്ഞുമുഹമ്മദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.