കൊല്ലം : ജ്വല്ലറി ഉടമയില്‍ നിന്ന് അസി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ 2.51 കോടി രൂപ തട്ടിയെടുത്തെന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിട്ടേക്കും. ബാങ്കില്‍ നിന്നെടുത്ത കോടികളുടെ ഓവര്‍ ഡ്രാഫ്റ്റ് കുടിശികയില്‍ ബാങ്കിനെയും കോടതിയെയും സ്വാധീനിച്ചു ജപ്തി ഒഴിവാക്കിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനു വിടണമെന്നു കാണിച്ചു സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ ഡിജിപിക്കു കത്ത് നല്‍കി. ഡിജിപിയുടെ ഉത്തരവ് വൈകാതെ ഉണ്ടാകും. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണു കേസ് അന്വേഷിക്കുന്നത്. കേസ് അന്വേഷിക്കാന്‍ ഇഡിയും എത്തിയേക്കും. ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമ കൊല്ലം രണ്ടാംകുറ്റി സ്വദേശി അബ്ദുല്‍ സലാം മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണു കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്.

കേസിലെ ഒന്നാം പ്രതി കോഴിക്കോട് ട്രാഫിക് അസി. പൊലീസ് കമ്മിഷണര്‍ ആയിരുന്ന തൃശൂര്‍ പേരില്‍ചേരി കൊപ്പുള്ളി ഹൗസില്‍ കെ.എ സുരേഷ്ബാബുവിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുരേഷ് കുമാറിന്റെ ഭാര്യ തൃശൂര്‍ ചെറുവത്തേരി ശിവാജി നഗര്‍ കൊപ്പുള്ളി ഹൗസില്‍ വി.പി നുസ്രത്ത് (മാനസ), കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ശക്തികുളങ്ങര ജയശങ്കറില്‍ ബാലചന്ദ്രക്കുറുപ്പ് എന്നിവരാണു രണ്ടും മൂന്നും പ്രതികള്‍.

2 കോടിക്കു മുകളിലുള്ള സാമ്പത്തിക തട്ടിപ്പു കേസായതിനാല്‍ ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇഡിയ്ക്കും കേസെടുക്കാന്‍ കഴിയും. പോലീസ് ഇക്കാര്യം ഇഡിയെ അറിയിക്കുമോ എന്നതാണ് നിര്‍ണ്ണായകം. പൊതുമേഖലാ ബാങ്കില്‍ നിന്നെടുത്ത ഓവര്‍ ഡ്രാഫ്റ്റ് വായ്പ 52 കോടിയോളം കുടിശികയായതിനെത്തുടര്‍ന്ന്, ജ്വല്ലറി ഉടമയുടെ ഈടുവസ്തുക്കള്‍ ജപ്തി ചെയ്യാന്‍ ട്രൈബ്യൂണലിനെ ബാങ്ക് സമീപിച്ചു.

ബാങ്കിലും ജഡ്ജി ഉള്‍പ്പെടെയുള്ളവരിലും സ്വാധീനമുണ്ടെന്നും തുക കുറച്ചു ജാമ്യവസ്തുക്കള്‍ വീണ്ടെടുത്തു നല്‍കാമെന്നും വിശ്വസിപ്പിച്ചാണു അസി. കമ്മിഷണറും ഭാര്യയും ഡോ. ബാലചന്ദ്രക്കുറുപ്പ് വഴി അബ്ദുല്‍ സലാമിനെ സമീപിച്ചത്. പലതവണയായി 2.51 കോടിയും വാങ്ങിയെടുത്തു. ജപ്തി ഒഴിവാക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് തട്ടിപ്പ് മനസ്സിലായത്. കൊല്ലത്തെ എഐ ഇഷ ഗോള്‍ഡ് ഇന്ത്യ കമ്പനി ഉടമയാണ് അബ്ദുള്‍ സലാം.

പരാതിയില്‍ ഫെബ്രുവരി 15നാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബ്ദുള്‍ സലാം ബിസിനസ് ആവശ്യത്തിനായി കൊല്ലത്തും പാരിപ്പള്ളിയിലുമുള്ള ബാങ്കില്‍ നിന്ന് 49.25 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് ലോണ്‍ ആയി എടുത്തിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് പണം തിരിച്ചുപിടിക്കാന്‍ ബാങ്ക് ട്രൈബ്യൂണലിനെ സമീപിച്ചു.

ജപ്തി നടപടിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അബ്ദുള്‍ സലാം പ്രശ്നങ്ങള്‍ സുഹൃത്തായ ഡോ. ബാലചന്ദ്രക്കുറുപ്പിനോട് പറഞ്ഞു. ഡോക്ടറാണ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ സുരേഷ് ബാബുവിനെ പരിചയപ്പെടുത്തിയത്. 52 കോടി രൂപയുടെ ബാദ്ധ്യത 25 കോടി രൂപയാക്കി കുറച്ച് നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ബാങ്കില്‍ മുന്‍കൂര്‍ അടയ്ക്കാനാണെന്ന് പറഞ്ഞ് 2.51 കോടി രൂപ വാങ്ങി വിശ്വാസവഞ്ചന കാട്ടിയെന്നാണ് അബ്ദുള്‍ സലാമിന്റെ പരാതിയില്‍ പറയുന്നത്. സുരേഷ് ബാബുവിന്റെ ഭാര്യയുടെ അക്കൗണ്ടിലേയ്ക്കാണ് പണം അയച്ചുകൊടുത്തത്.

കേസ് പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൊല്ലുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിലാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. സുരേഷ് ബാബു ഹൈക്കോടതി മുന്‍പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.