വഡോദര: പ്രണയബന്ധത്തെ എതിര്‍ത്ത പിതാവിനെ മയക്കുമരുന്ന് നല്‍കി ഉറക്കിയ ശേഷം കാമുകനെക്കൊണ്ട് കുത്തിക്കൊലപ്പെടുത്തി പതിനേഴുകാരി. ഗുജറാത്തിലെ വഡോദരയിലാണ് ദാരുണമായ പ്രണയത്തിന്റെ പേരില്‍ ഇത്തരമൊരു അരുംകൊല നടന്നത്. ഷാന ചൗഡ എന്നയാളാണ് കൊല്ലപ്പെട്ടത്. കേസില്‍ പെണ്‍കുട്ടിയെയും കാമുകനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി.

ഷാന ചൗഡ മകളുടെയും രഞ്ജീത് ഗജേന്ദ്രഭായ് വഗേല എന്ന യുവാവിന്റെയും ബന്ധത്തെ എതിര്‍ത്തിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഇരുവരും ഒളിച്ചോടിയിരുന്നു. ഇതില്‍ ഇഷ്ടക്കേടുണ്ടായ പിതാവ് നല്‍കിയ പരാതിയില്‍ പോക്‌സോ നിയമപ്രകാരം രഞ്ജീത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഓഗസ്റ്റില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് തങ്ങളുടെ പ്രണയത്തിന് തടസ്സമായി നില്‍ക്കുന്ന പിതാവിനെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു.

ഡിസംബര്‍ 16-ന് മാതാപിതാക്കള്‍ക്ക് മയക്കുമരുന്ന് നല്‍കാന്‍ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഡിസംബര്‍ 18-ന് രാത്രി ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. മയക്കത്തിലായതോടെ രഞ്ജീത്തും സുഹൃത്ത് ഭവ്യ മഹേഷ് ഭായ് വസാവയും മുറിയില്‍ അതിക്രമിച്ചു കയറി പിതാവിനെ പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. തന്റെ 'തടസ്സം' നീങ്ങിയെന്ന് ഉറപ്പുവരുത്താന്‍ പെണ്‍കുട്ടി ജനലിലൂടെ പിതാവിന്റെ കൊലപാതകം നോക്കിനിന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസമായി പെണ്‍കുട്ടി ഈ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒരു പപ്പട നിര്‍മ്മാണ യൂണിറ്റിലെ തൊഴിലാളിയാണ് പ്രതിയായ രഞ്ജീത്. രഞ്ജീത്തിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹോമിലേക്ക് മാറ്റി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.