തൊടുപുഴ: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസിലെ നാല് പ്രതികള്‍ പിടയില്‍. ബംഗളുരുവില്‍ ഒളിവില്‍ കഴിയവേയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഒരാളെ കൂടി ഇനിയും പിടികൂടാനുണ്ട്. ഷാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്റ്റഡിയിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികളിലേക്ക് പോലീസ് എത്തിയത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കം ട്രാക്ക്‌ ചെയ്താണ്.

വധശ്രമത്തിന് ശേഷം പ്രതികള്‍ സംസ്ഥാനം വിടുകയാണ് ഉണ്ടായത്. ഇക്കാര്യം പോലീസ് ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് ട്രാക്ക് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. തൊടുപുഴയിലെ പോലീസ് സംഘമാണ് ബംഗളുരുവില്‍ എത്തി പ്രതികളെ പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് ഒരു വിവാഹ ചടങ്ങില്‍ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്.

ഷാജന്‍ സ്‌കറിയ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ ഥാര്‍ ഇടിച്ച ശേഷമായിരുന്നു അതിക്രമം. കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവര്‍ത്തകരെന്നും ഷാജന്‍ സ്‌കറിയ മൊഴി നല്‍കിയിരുന്നു. സംഭവം നടന്നതിന് പിന്നാലെ, ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. ഷാജന്‍ സ്‌കറിയെയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.


തന്നെ കൊല്ലാന്‍ ബോധപൂര്‍വം നടന്ന ശ്രമമാണ് ആക്രമണമെന്ന് ഷാജന്‍ സ്‌കറിയ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തന്നെ നിയമപരമായി നേരിടാന്‍ സാധിക്കാത്തവര്‍ കായികമായി നേരിടാന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നാണ് ഷാജന്‍ വ്യക്തമാക്കിയത്. തൊടുപുഴയില്‍ അക്രമികള്‍ എത്തിയത് തന്നെ കൊല്ലണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ ആയിരുന്നു. അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അടങ്ങിയ സംഘമാണ് വധിക്കാന്‍ ശ്രമിച്ചത്. മാത്യുസ് കൊല്ലപ്പള്ളി, ഷിയാസ് എന്നിവര്‍ അടങ്ങിയ സംഘത്തെ തിരിച്ചറിഞ്ഞിരുന്നു. മറ്റുള്ളവരെയും താന്‍ തിരിച്ചറിഞ്ഞു. അക്രമികള്‍ ശ്രമിച്ചത് വാഹനത്തില്‍ നിന്നും പിടിച്ചിറക്കി കൊലപ്പെടുത്തുക എന്നതായരുന്നു. അതിനുള്ള ഒരുക്കത്തോടെയാണ് അവര്‍ എത്തിയത്. അല്‍പ്പം കൂടി വൈകിയിരുന്നുവെങ്കില്‍ തന്റെ ജീവന്‍ പോകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു.- ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ആക്രമിക്കാന്‍ പല സംഘങ്ങളെ നിയോഗിച്ചതായി അറിയാമായിരുന്നു. ഇവിടെ ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ട്. ഗൂഢാലോചനയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അറിവുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല, എന്നാല്‍ പ്രാദേശികമായ ആസൂത്രണം ഇതില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തിലാണ് മറുനാടന്‍ മലയാളി വേട്ട നടന്നത്. ഈ ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. ഈ എപ്പിസോഡിന്റെ അവസാന ഭാഗമാണ് തൊടുപുഴയില്‍ കണ്ടതും. അക്രമണത്തില്‍ പങ്കെടുത്ത മാത്യൂസ് കൊല്ലപ്പള്ളി സംഭവശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

മണിക്കൂറുകള്‍ക്കകം ഈ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇത് പ്രതികളെ തിരിച്ചറിയാന്‍ നിര്‍ണായകമായെന്ന് പോലീസ് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഷാജന്‍ സ്‌കറിയ തൊടുപുഴയിലെത്തിയതും വിവാഹത്തില്‍ പങ്കെടുത്തതും കൃത്യമായി മനസ്സിലാക്കി പിന്തുടര്‍ന്നാണ് ആക്രമണം നടത്തിയത്. അക്രമണത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയും നടന്നിട്ടുണ്ട്.