കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പുറത്ത് വരുന്നത് ഞട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതിയായ കോട്ടയത്തെ ഇവാഞ്ചിലിക്കല്‍ സഭ ബിഷപ്പ് സന്തോഷ് പി.ചാക്കോ അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. യുവാവില്‍ നിന്ന് രണ്ടരലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. സമാനമായി നിരവധി പേരെ ബിഷപ്പ് സന്തോഷ് പി.ചാക്കോ തട്ടിപ്പിനിരയാക്കിയതായാണ് സൂചന. അമേരിക്കയിലാണ് പ്രതി ജോലി വാഗ്ദാനം നല്‍കിയത്. നാല് ലക്ഷം രൂപ പ്രതിമാസം ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതി പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു.

സുഹുത്ത് മുഖേനയാണ് സന്തോഷ് പി.ചാക്കോയെ പരാതിക്കാരന്‍ പരിചയപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പ്രതിയും കൂട്ടാളിയും ചേര്‍ന്ന് പരാതിക്കാരനെ കോട്ടയത്ത് കാണാനെത്തി. ഭാര്യയും മകളും വിദേശത്താണെന്നും വിസ തരപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും പ്രതി പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. 12 ലക്ഷം രൂപയാണ് അമേരിക്കയില്‍ ജോലി തരപ്പെടുത്തി നല്‍കുന്നതിനായി പ്രതി ആവശ്യപ്പെട്ടത്. പ്രായമായവരെ ശിശ്രൂഷിക്കുന്നവരെ ജോലിയാണെന്നും മികച്ച വേതനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. അമേരിക്കയില്‍ ജോലി ലഭിച്ചില്ലെങ്കില്‍ കാനഡയില്‍ അയക്കാമെന്നായിരുന്നു പ്രതി പറഞ്ഞിരുന്നത്.

കൂട്ടാളിയോടൊപ്പമാണ് വൈദികന്‍ പരാതിക്കാരനെ കാണാനെത്തിയത്. വീട്ടിലെ സാഹചര്യങ്ങള്‍ മോശമായിരുന്നതിനാല്‍ ലോണ്‍ എടുത്ത് പണം നല്‍കാമെന്നായിരുന്നു പരാതിക്കാരന്റെ തീരുമാനം. പല തവണകളിലായാണ് പരാതിക്കാരനില്‍ നിന്നും പ്രതി പണം കൈപ്പറ്റിയത്. വിസയ്ക്കായി ഓണ്‍ലൈനായി പണം അടച്ചെന്നും ഉടന്‍ തന്നെ ഇന്റര്‍വ്യൂ അടക്കമുള്ള കാര്യങ്ങള്‍ ആരംഭിക്കുമെന്നും പ്രതി പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനിടെ വീണ്ടും പ്രതി ആവശ്യപ്പെട്ടതോടെയാണ് സംഭവം തട്ടിപ്പാണെന്ന കാര്യം പരാതിക്കാരന്‍ മനസ്സിലാക്കുന്നത്. പറഞ്ഞ കാലാവധിക്കുള്ളില്‍ ജോലി കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് പല തവണ വൈദികനെ ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ പോലീസിനെ സമീപിക്കുന്നത്. എന്നാല്‍ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല എന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. ഒടുവില്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശം പ്രകാരമാണ് ചിങ്ങവനം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇയാള്‍ക്കെതിരെ മണിമല, ചങ്ങനാശ്ശേരി, മണര്‍കാട്, തൃശ്ശൂര്‍ സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.

ഭാരതീയ ന്യായ സംഹിതയിലെ 318 (4) വകുപ്പ് ഫ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതി റിമാന്‍ഡിലാണ്. എന്നാല്‍ കേസില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതായാണ് സൂചന.

2014ൽ വ്യാജചെക്ക് നൽകി ആംഗ്ലിക്കൻ ബിഷപ്പിൻെറ കൈയിൽനിന്ന് പാസ്റ്റർ ചമഞ്ഞ് പത്തരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സന്തോഷ് പി.ചാക്കോയ്‌ക്കെതിരെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാർത്ത മാധ്യമം അടക്കമുള്ള പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആംഗ്ലിക്കൻ സഭയുടെ ട്രാവൻകൂർ കൊച്ചിൻ ഡയോസിസ് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിനാണ് പണം നഷ്ടമായത്. കാലം ചെയ്ത ആംഗ്ലിക്കൻസഭാ ബിഷപ്പിൻറെ മാമിയുടെ മകൻ എന്ന പേരിലാണ് സന്തോഷ് ചാക്കോ പരിചയപ്പെട്ടതെന്ന് ബിഷപ്പ് നോബിൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ചർച്ച് ഓഫ് ഗോഡ് ഇൻ ക്രൈ സ്‌റ്റ് ഇന്ത്യയുടെ സൂപ്രണ്ടാ ന്നും അനാഥാലയം നടത്തുന്നുണ്ടെന്നും പറഞ്ഞാണ് സന്തോഷ് ചാക്കോ ബിഷപ്പുമായി പരിചയപ്പെടുന്നത്. രണ്ടു ബാങ്കിലെ ഏഴ് ലക്ഷം രൂപയുടെ ഡോളർ ചെക്കും മൂന്നര ലക്ഷം രൂപയുമാണ് സന്തോഷ് ചാക്കോ ബിഷപ്പിൽനിന്ന് വാങ്ങിയത്. ഡോളർ ചെക്ക് പണമാക്കിയ ശേഷം പകരമായി സന്തോഷ് ചാക്കോ ഫെഡറൽ ബാങ്ക് പുളിക്കൽ കവല ബ്രാഞ്ചിൻറെ ചെക്കും അമേരിക്കൻ ബാങ്കിൻറ ചെക്കും നൽകി കബളിപ്പിച്ചെന്നാണ് കേസ്. കേസിൽ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യവ്യവസ്‌ഥ ലംഘിക്കുകയും നാട് വിടുകയും ചെയ്ത‌തോടെയാണ് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.