നവാഡ: 'ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ്' എന്ന പേരിൽ യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സൈബർ സംഘം ബിഹാർ പോലീസിന്റെ പിടിയിൽ. കുട്ടികളില്ലാത്ത സമ്പന്നരായ സ്ത്രീകളെ ഗർഭിണികളാക്കാൻ സഹായിക്കുന്ന പുരുഷന്മാർക്ക് 10 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. നവാഡ സൈബർ പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.

ഗർഭിണിയാക്കുന്നതിൽ പരാജയപ്പെട്ടാൽ പോലും വാഗ്ദാനം ചെയ്ത തുകയുടെ പകുതി ഉറപ്പായും നൽകുമെന്നും സംഘം യുവാക്കളെ വിശ്വസിപ്പിച്ചിരുന്നു. മോഡലുകളുടെ ചിത്രങ്ങൾ വാട്സാപ്പിലൂടെ അയച്ചുകൊടുത്ത് പ്രലോഭിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. താൽപ്പര്യം കാണിക്കുന്നവരോട് ആദ്യം രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടുകയും, പിന്നീട് ഹോട്ടൽ വാടക, ടാക്സ്, ഫയൽ ചാർജ് എന്നിങ്ങനെ വിവിധ പേരുകളിൽ പണം തട്ടുകയും ചെയ്യും. ചതിക്കപ്പെട്ടുവെന്ന് മനസ്സിലായാലും മാനഹാനി ഭയന്ന് പലരും പോലീസിൽ പരാതിപ്പെടാനോ മറ്റുള്ളവരോട് പറയാനോ തയ്യാറാകാത്തത് തട്ടിപ്പുകാർക്ക് സഹായകമായി.

നവാഡ സ്വദേശിയായ രഞ്ജൻ കുമാറിനെയും ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിനായി ഉപയോഗിച്ച നാല് മൊബൈൽ ഫോണുകൾ ഇവരിൽ നിന്ന് കണ്ടെടുത്തതായി എസ്.പി. അഭിനവ് ധീമൻ അറിയിച്ചു. 'പ്രഗ്നന്റ് ജോബ്' കൂടാതെ 'പ്ലേ ബോയ് സർവീസ്', കുറഞ്ഞ പലിശയ്ക്ക് ലോൺ വാഗ്ദാനം ചെയ്യുന്ന 'ധനി ഫിനാൻസ്', 'എസ്.ബി.ഐ. ചീപ്പ് ലോൺസ്' തുടങ്ങിയ പേരുകളിലും സംഘം സമൂഹമാധ്യമങ്ങളിൽ സജീവമായി പണം തട്ടിയിരുന്നു.

പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത, ഐ.ടി. ആക്ട് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. മുൻപും നവാഡ ജില്ലയിൽ സമാനമായ നിരവധി സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടിയിട്ടും ഇത്തരം സംഘങ്ങൾ വീണ്ടും സജീവമാകുന്നതായും പോലീസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അവിശ്വസനീയമായ ഓഫറുകളിലോ വാഗ്ദാനങ്ങളിലോ വിശ്വസിക്കരുതെന്നും, സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ പോലീസിനെ അറിയിക്കണമെന്നും നവാഡ സൈബർ പോലീസ് സ്റ്റേഷൻ ഇൻചാർജ് നിഷു മല്ലിക് മുന്നറിയിപ്പ് നൽകി.