ശബരിമല: തീർത്ഥാടനത്തിനെത്തിയ ചെന്നൈയിലെ സബ് ഇൻസ്പെക്ടറുടെ (എസ്ഐ) എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ താത്കാലിക ജീവനക്കാരനെ ദേവസ്വം വിജിലൻസ് അറസ്റ്റ് ചെയ്തു. മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറിനെയാണ് കേസിൽ പിടികൂടിയത്. സന്നിധാനത്തെ മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരനായിരുന്നു ഇയാൾ. എസ്ഐയുടെ എടിഎം കാർഡ് ഉപയോഗിച്ച് 10,000 രൂപയാണ് ഇയാൾ തട്ടിയത്.

സന്നിധാനത്തെ അപ്പം, അരവണ കൗണ്ടറുകളുടെ നടത്തിപ്പ് ചുമതല ധനലക്ഷ്മി ബാങ്ക് നിയോഗിച്ചിട്ടുള്ള ഒരു സ്വകാര്യ കമ്പനിക്കാണ്. ഈ കമ്പനിയുടെ താത്കാലിക ജീവനക്കാരനായിരുന്നു ജിഷ്ണു. തമിഴ്നാട്ടിൽ നിന്ന് ദർശനത്തിനെത്തിയ എസ്ഐ വടിവേലിന്റെ എടിഎം കാർഡ് ഉപയോഗിച്ചാണ് പണം തട്ടിയത്. എസ്ഐ വടിവേൽ, 1460 രൂപയുടെ അപ്പവും അരവണയും വാങ്ങുന്നതിനായി തന്റെ എടിഎം കാർഡ് സ്വൈപ്പ് ചെയ്യാൻ ജിഷ്ണുവിന് നൽകി. ഈ സമയം, രഹസ്യ പിൻനമ്പർ മനസ്സിലാക്കിയ ജിഷ്ണു, കാർഡ് സ്വൈപ്പ് ചെയ്യുന്നതിന് പകരം കൈവശമുണ്ടായിരുന്ന മറ്റൊരു കാർഡ് എസ്ഐക്ക് തിരികെ നൽകുകയായിരുന്നു.

തട്ടിപ്പ് തിരിച്ചറിയാതെ എസ്ഐയും സംഘവും മടങ്ങിയതിന് ശേഷം, ജിഷ്ണു മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയിൽനിന്ന് 10,000 രൂപ പിൻവലിച്ചു. പണം പിൻവലിച്ചതായുള്ള സന്ദേശം എസ്ഐയുടെ മൊബൈലിൽ ലഭിച്ചതോടെയാണ് തട്ടിപ്പ് വെളിവായത്. തുടർന്ന് എസ്ഐ ബാങ്കിനെ വിവരമറിയിക്കുകയും, ധനലക്ഷ്മി ബാങ്ക് ദേവസ്വം വിജിലൻസിന് പരാതി കൈമാറുകയും ചെയ്തു. നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു സജികുമാർ അറസ്റ്റിലായത്.