ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിമിനോടുള്ള അമിത ആസക്തി 15 കാരന്റെ ജീവന്‍ കൊണ്ടു. കുംബാരഹള്ളി സ്വദേശിയായ അമോഗ് (15) നെ അമ്മാവന്‍ നാഗപ്രസാദ് (42) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു.

അമോഗ് പണത്തിനായി നിരന്തരം അമ്മാവനെ ശല്യപ്പെടുത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ആവശ്യപ്പെട്ട് കിട്ടിയ തുക മുഴുവനും ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടപ്പെടുത്തുകയായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ കടുത്ത തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഓഗസ്റ്റ് 4-ാം തീയതി പുലര്‍ച്ചെ 5 മണിയോടെ അടുക്കളയില്‍ നിന്നെടുത്ത കത്തിയുപയോഗിച്ച് ഉറങ്ങിക്കിടന്ന അമോഗിന്റെ കഴുത്തറുത്താണ് നാഗപ്രസാദ് കൊല നടത്തിയത്. തുടര്‍ന്ന് പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മൂന്ന് ദിവസം കഴിഞ്ഞ് സ്വമേധയാ പൊലീസ് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കൂടുതല്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.