തൃശൂർ: വയോധികയെ വെട്ടിയ കേസിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയും ഗുണ്ടാ നേതാവായ കായ്ക്കുരു രാഗേഷിന്റെ സംഘാംഗം അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതിയെ അന്തിക്കാട് പോലീസാണ് പിടികൂടിയത്. വടക്കുമുറി സ്വദേശി വലിയപറമ്പിൽ വിട്ടിൽ ശ്രീബിൻ (21) നെ പോലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകര സ്വദേശി കാതിക്കുടത്ത് വീട്ടിൽ ലീല (63)യെ വെട്ടിയ കേസിൽ ശ്രീബിൻ നാല് മാസത്തോളമായി ഒളിവിലായിരുന്നു. ശ്രീബിനെ ആദിത്യകൃഷ്ണ എന്ന യുവാവ് അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് ആദിത്യകൃഷ്ണയുടെ വല്യമ്മയായ ലീലയെ ആക്രമിക്കാൻ കാരണമായത്. കേസിൽ കായ്ക്കുരു രാഗേഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കായ്ക്കുരു രാഗേഷിന്റെ സംഘത്തെ പെരിങ്ങോട്ടുകര സ്വദേശി ആദിത്യകൃഷ്ണ അസഭ്യം പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. മാർച്ച് 17ന് രാഗേഷിൻ്റെ സംഘത്തിലെ ഷാജഹാനോടൊപ്പം ശ്രീബിൻ ആദിത്യകൃഷ്ണയുടെ വീട്ടിലെത്തി. ഈ സമയത്ത് ആദിത്യകൃഷ്ണയുടെ അമ്മ സൗമ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ആദിത്യകൃഷ്ണനെ അന്വേഷിച്ചാണ് ഇവർ വീട്ടിലെത്തിയത്. എന്നാൽ ഈ സമയം ആദിത്യകൃഷ്ണൻ വീട്ടിൽ ഉണ്ടായിരുന്നില്ല. മകനെ കിട്ടിയില്ലെങ്കിൽ സൗമ്യയെ വെട്ടിക്കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തി. ബഹളം കേട്ട് അയൽവീട്ടിൽ നിന്നും ആദിത്യകൃഷ്‌ണയുടെ വല്യമ്മയെത്തി. എന്തിനാണ് ബഹളം വെക്കുന്നതെന്ന് ഇവർ യുവാക്കളോട് ചോദിച്ചു. ഈ സമയത്ത് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഷാജഹാനാണ് ഇവരെ വെട്ടിയത്. സൗമ്യയുടെ പരാതിയിൽ അന്തിക്കാട് പോലീസ് കേസെടുത്തിരുന്നു.

ഈ കേസിൽ കായ്ക്കുരു രാഗേഷ്, ഹരികൃഷ്ണൻ, അഖിൽ, ഷാജഹാൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ശ്രീബിൻ മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. അഖിൽ, ഹരി‌കൃഷ്ണൻ എന്നീ സുഹൃത്തുക്കളാണ് ഇയാളെ രക്ഷപ്പെടാൻ സഹായിച്ചത്. നാല് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത് ആലുവയിൽ ഒളിയിടത്തിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.