തിരുവനന്തപുരം: ബസിൽ യാത്രക്കാരിയുടെ മാല കവർച്ച നടത്തി കടന്നു കളഞ്ഞ സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ചൊവാഴ്ച വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു സംഭവം. കവർച്ച നടത്തിയ തമിഴ്നാട് പൊള്ളാച്ചിയിലെ കൊല്ലയ്ക്കാപാളയം സ്വദേശികളായാണ് ഹരണി (40), അംബിക (41), അമൃത (40) എന്നിവരെയാണ് തിരുവനന്തപുരം മാറനല്ലൂർ പൊലിസ് അറസ്റ്റ് ചെയ്തത്.

കാട്ടാക്കട - പൂവാർ ബസിൽ യാത്രകാരിയുടെ സ്വർണമാലയാണ് സംഘം മോഷ്ടിച്ചത്. തിരുവനന്തപുരം മാറനല്ലൂർ കോട്ടമുകൾ ആരാധന വീട്ടിൽ വാടകയ്ക്ക് താമസക്കുന്ന ശോഭയുടെ ഒന്നേ മുക്കാൽ പവൻ വരുന്ന മാലയാണ് കവർന്ന ശേഷം സംഘം കടന്നു കളഞ്ഞത്.

കോട്ടമുകൾ ജംഗ്ഷനിൽ ബസിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് മാല കവർച്ച പോയത്. ബസിൽ ഉണ്ടായിരുന്ന പ്രതികൾ ഷാൾ മുഖത്തു കൂടി ഇട്ടിട്ട് മനഃപൂർവം തിക്കും തിരക്കും ഉണ്ടാക്കിയ ശേഷം തന്ത്രത്തിൽ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തിരക്കിനിടയിലൂടെ ഇറങ്ങാനുള്ള ശ്രമത്തിൽ ശോഭ ബസ്സിൽ നിന്നും ഇറങ്ങി.

എന്നാൽ ബസിൽ നിന്നും ഇറങ്ങിയ സമയത്ത് കഴുത്തിൽ എന്തോ വലിക്കുന്നത് പോലെ തോന്നിയ ശോഭ ബസിൽ നിന്ന് ഇറങ്ങിയ ഉടനെ കഴുത്തിൽ തപ്പി നോക്കി. തുടർന്ന് മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കിയപ്പോഴേക്കും ബസ് മുന്നോട്ട് നീങ്ങിയിരുന്നു. ബസ്സിനെ പിന്തുടർന്ന് ശോഭ എത്തിയെങ്കിലും പ്രതികൾ വഴിയിൽ രക്ഷപ്പെട്ടു.

ഓട്ടോയിലാണ് പ്രതികൾ കടന്നുകളഞ്ഞതായി മനസ്സിലാക്കിയതോടെ ഓട്ടോ ഡ്രൈവറെ അറിയിച്ച് അവരെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു നിർത്തി. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. മാറനല്ലൂർ പോലീസ് എത്തി നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്നും സ്വർണ്ണമാല കണ്ടെത്തി.

കൂട്ടമായി എത്തി തിരക്കുള്ള ബസുകളിൽ കയറിയ ശേഷം മോഷണം നടത്തിയ ശേഷം അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിലോ മറ്റ് ബസുകളിലോ മാറിമാറി കയറി മോഷണ മുതലുമായി കടന്നു കളയുന്നതാൻ ഈ സംഘത്തിന്റെ രീതി എന്ന് പൊലിസ് പറഞ്ഞു. ഇത്തരം മോഷണ ശ്രമങ്ങൾക്കെതിരെ യാത്രക്കാരും പൊതുജനങ്ങളും ജാഗരൂകരാകണമെന്നും മാറനല്ലൂർ പൊലിസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.