പട്‌ന: ആശുപത്രിയില്‍ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമം. ബിഹാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടറും മറ്റ് രണ്ട് പേരും ചേര്‍ന്ന് നഴ്‌സിനെ മുറിയില്‍പൂട്ടിയിട്ട ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുക ആയിരുന്നു. ബലപ്രയോഗത്തിനിടയില്‍ നഴ്സ് ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സമസ്തിപൂര്‍ ജില്ലയിലെ ആര്‍ബിഎസ് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞിറങ്ങാന്‍ തുടങ്ങിയ നഴ്സിനെ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ഡോ. സഞ്ജയ് കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യലഹരിയില്‍ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുക ആയിരുന്നു. അതിക്രമത്തിനിടെ നഴ്‌സ് ഡോക്ടറുടെ ജനനേന്ദ്രിയത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചാണ് രക്ഷപ്പെട്ടത്.

ആശുപത്രിയില്‍ നിന്നിറങ്ങിയോടി പുറത്തുള്ള പറമ്പില്‍ ഒളിച്ചിരുന്ന നഴ്‌സ് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടനെ പൊലീസ് സംഘം സ്ഥലത്തെത്തി. ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പാണ്ഡെ പറഞ്ഞു. സുനില്‍ കുമാര്‍ ഗുപ്ത, അവധേഷ് കുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. സംഭവ സ്ഥലത്ത് നിന്നും മദ്യക്കുപ്പി, നഴ്സ് ആക്രമണം ചെറുക്കാന്‍ ഉപയോഗിച്ച ബ്ലേഡ്, രക്തം പുരണ്ട വസ്ത്രങ്ങള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

നഴ്സിനെ ആക്രമിക്കും മുന്‍പ് ഡോക്ടറും സംഘവും ആശുപത്രി അകത്ത് നിന്ന് പൂട്ടിയിരുന്നു. മൂന്ന് പേരും മദ്യപിച്ചിരുന്നു. ഇവര്‍ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു. നഴ്‌സ് മനോധൈര്യം കൊണ്ടാണ് ചെറുത്തുനിന്നതെന്നും അഭിനന്ദനീയമാണ് നഴ്‌സിന്റെ ധൈര്യമെന്നും പൊലീസ് പറഞ്ഞു. ബിഹാര്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമായതിനാല്‍ അ വകുപ്പുകളും ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. കൊല്‍ക്കത്തയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് ഈ സംഭവം.