പത്തനംതിട്ട: അഗ്‌നിവീര്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്ന 19കാരി ഗായത്രിയുടെ മരണത്തില്‍ സൈനിക റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്‍ നഗ്‌നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതിയുമായി അമ്മ രാജി രംഗത്ത്. മകളെ അധ്യാപകന്‍ ആദ്യം ഡേറ്റിങിന് ക്ഷണിച്ചു, വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയായി. വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മകളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഇത് കാട്ടി അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു.

ആത്മഹത്യക്ക് കാരണം സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനാണെന്നാണ് അമ്മ ആരോപിക്കുന്നത്. അധ്യാപകന്‍ നഗ്‌ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുട്ടികളെ ഡേറ്റിങ്ങിന് ക്ഷണിച്ചത് അടക്കം മോശം പെരുമാറ്റം ഉണ്ടായെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

'അയാളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ മോളെ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിന് വഴങ്ങാതെ വന്നപ്പോള്‍ ഒരുമാസം മുമ്പ് ടൂറിന് പോയപ്പോള്‍ പകര്‍ത്തിയ മോളുടെ നഗ്‌നചിത്രം കാണിച്ച് അധ്യാപകന്‍ ഭീഷണിപ്പെടുത്തി. ഞായറാഴ്ചയായിരുന്നു ഇത്. ഇതോടെ മാനം നഷ്ടപ്പെടുമെന്ന് ഭയന്നാണ് മകള്‍ ജീവനൊടുക്കിയത്. ജീവനേക്കാള്‍ വലുതാ ഒരു സ്ത്രീക്ക് മാനം. മാനം പോയ ഒരു സ്ത്രീ പിന്നെ ജീവിച്ചിരിക്കുമോ ഇനി എനിക്ക് ഭൂമിയില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് തോന്നിയിരിക്കും. അതാണ് ജീവനൊടുക്കിയത്. പൊലീസ് അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോകുന്നുണ്ട്' -അമ്മ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആരോപണം നേരിടുന്ന അടൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇന്നലെ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കൂടല്‍ പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് പോലീസിന് കിട്ടിയിട്ടുണ്ട്. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് എഴുതിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

അടൂരിലെ ദ്രോണ ഡിഫന്‍സ് അക്കാദമിയില്‍ ഒന്നര വര്‍ഷമായി പഠിക്കുകയായിരുന്നു വിദ്യാര്‍ഥിനി. ആത്മഹത്യ എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഫോണ്‍ അടക്കം വിശദമായി പരിശോധിച്ചെങ്കിലേ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമാകൂ എന്ന് കൂടല്‍ പൊലീസ് പറഞ്ഞു. അതേസമയം, ഉടമ ഫോണ്‍ ഓഫ് ചെയ്ത് മാറി നില്‍ക്കുകയാണ്. സ്ഥാപനത്തിലേക്ക് യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.