വിഴിഞ്ഞം (തിരുവനന്തപുരം): കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ രണ്ട് വീട്ടുജോലിക്കാരിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാര്‍ഡാം സച്ചു ഭവനില്‍ സുനി (41), അതിയന്നൂര്‍ പനയറത്തല സ്വദേശി മാളു (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മോഷണത്തിന് ഇരയായത് വെങ്ങാനൂര്‍ സൈനു ഭവനില്‍ താമസിക്കുന്ന ശാരദ (77) ആണ്. ജൂണ്‍ 4ന് നടന്ന മോഷണത്തില്‍ മാളുവാണ് നേരിട്ട് മാല ഊരിയെടുത്തതെന്ന് പോലീസ് അറിയിച്ചു. ശേഷം ഇരുവരും ചേര്‍ന്ന് ബാലരാമപുരത്തെ സ്വര്‍ണപണയ സ്ഥാപനത്തില്‍ മാല പണയം വെച്ച് ഒരു ലക്ഷം രൂപയെടുത്തു. പണം ഉപയോഗിച്ച് ബീമാപളളിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയും, വസ്ത്രങ്ങളും മൊബൈല്‍ ഫോണും വാങ്ങുകയും ചെയ്തു.

മാല നഷ്ടപ്പെട്ടതും ജോലിക്കാരെ പിന്നീട് കാണാതായതും കണക്കിലെടുത്ത് വീട്ടമ്മ സൈനു ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വരാമെന്ന് പറഞ്ഞെങ്കിലും ഇവര്‍ പിന്നെ വന്നില്ല. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

അറസ്റ്റിന് നേതൃത്വം നല്‍കിയത് എസ്എച്ച്ഒ ആര്‍. പ്രകാശ്, എസ്ഐമാരായ എം. പ്രശാന്ത്, സേവിയര്‍, സിപിഒമാരായ വിനയകുമാര്‍, റിജിന്‍, വനിതാ പോലീസുകാരായ രഞ്ചിമ, രാധി എന്നിവരടങ്ങുന്ന സംഘമായിരുന്നു. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.