തിരുവനന്തപുരം: കണ്ണൂര്‍ ജയില്‍ചാട്ടത്തിലെ അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജയില്‍ ചാടാന്‍ കൊടുകുറ്റവാളി ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ഉത്തരമേഖല ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനക്കാരോ തടവുകാരോ ഗോവിന്ദച്ചാമിയെ സഹായിച്ചതിന് ജയിലിനകത്ത് സുരക്ഷാവീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിന് വീഴ്ചയുണ്ടായതായാണ് ചൂണ്ടികാട്ടുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.

ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗോവിന്ദച്ചാമി എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്നയാളാണ്. അതിനാല്‍ സഹതടവുകാരുടെ സഹായം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോട്ടില്‍ പറയുന്നത്. ജയില്‍ ചാടാന്‍ ഉപയോഗിച്ച രണ്ട് പ്ലാസ്റ്റിക് വീപ്പകളില്‍ ഒരെണ്ണം വെള്ളം ശേഖരിക്കാനായി മതിലിന് സമീപം ഉണ്ടായിരുന്നു. മറ്റൊന്ന് സമീപത്ത് നിന്നും സംഘടിപ്പിച്ചു, തടവുകാര്‍ ഉണക്കാനിട്ട തുണിയും ശേഖരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിടികൂടിയപ്പോള്‍ ഗോവിന്ദച്ചാമിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത അരം ഉപയോഗിച്ച് മാത്രം അഴി മുറിക്കാനാകില്ലെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. സിസിടിവി ചുമതലയുള്ള ഉദ്യോഗസ്ഥനെ അന്നേദിവസം മറ്റൊരു രോഗിക്കൊപ്പം ആശുപത്രിയിലേക്ക് വിട്ടു. ജീവനക്കാരുടെ ക്ഷാമമുണ്ട്. അതിനാല്‍ ലഭ്യമായ ഉദ്യോഗസ്ഥനെ വിടുകയായിരുന്നുവെന്നും ഇതില്‍ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്നലെ രാത്രിയാണ് ജയില്‍ മേധാവിക്ക് ഡിഐജി എ വിജയകുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിലെ അവിശ്വസനീയത ഇപ്പോഴും തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ പുറത്തുവന്നെങ്കിലും ജയില്‍ ചാട്ടത്തിലെ ദുരൂഹത മാറിയിട്ടില്ല. ഒരു കൈ മാത്രം ഉപയോഗിച്ച് ഗോവിന്ദച്ചാമി നടത്തിയത് അമാനുഷിക ജയില്‍ ചാട്ടമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജയില്‍ ചാടിയ ശേഷം മാത്രാണ് ഗോവിന്ദച്ചാമി നടത്തിയ പത്തുമാസത്തെ തയ്യാറെടുപ്പ് പുറത്ത് അറിഞ്ഞതെന്ന ജയില്‍ അധികൃതരുടെ വാദമാണ് ഏറ്റവും ദുരൂഹമാകുന്നത്.

അതേസമയം ഗോവിന്ദച്ചാമി ജയില്‍ചാടിക്കടന്നു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ തടവുകാരുടെ കണക്കെടുത്തപ്പോള്‍ ഗോവിന്ദച്ചാമി സെല്ലിന് അകത്തു തന്നെയെന്ന നിഗമനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍. പതിവുപോലെ രാവിലെ ആറോടെയായിരുന്നു ലോക്കപ്പ് തുറക്കുന്നതിനു മുന്നോടിയായുള്ള കണക്കെടുപ്പ്. ഈ കണക്കില്‍ ഗോവിന്ദച്ചാമിയെയും ഉള്‍പ്പെടുത്തി. ഇതിനുശേഷമാണു ഗോവിന്ദച്ചാമി ജയില്‍ചാടിയ വിവരം അധികൃതര്‍ അറിയുന്നത്. തടവുകാരെ പുറത്തിറക്കുമ്പോഴും അകത്തുകയറ്റുമ്പോഴുമുള്ള കണക്കെടുപ്പു പ്രഹസനമാണെന്നു തെളിയിക്കുന്നതാണു ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം.

വെള്ളിയാഴ്ച പുലര്‍ച്ചെയാണു ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ ആറരയോടെ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ മതിലിനു പുറത്തുള്ള ജയില്‍ പരിശീലന കേന്ദ്ര(സിക്ക)ത്തിലെ ട്രെയ്‌നികളാണു മതിലില്‍ തുണി ചേര്‍ത്തുകെട്ടി വടമുണ്ടാക്കിയിരിക്കുന്നതു സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയത്. എന്നാല്‍, തടവുകാര്‍ക്കു പുറത്തുനിന്ന് അനധികൃതമായി മദ്യവും ഭക്ഷ്യവസ്തുക്കളും എത്തിക്കാനാണ് ഇതെന്നാണ് ഉദ്യോഗസ്ഥര്‍ ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നി സെല്ലുകളില്‍ നടത്തിയ പരിശോധനയിലാണു തടവുകാരന്‍ ചാടിയെന്നും അതു ഗോവിന്ദച്ചാമിയാണെന്നും സ്ഥിരീകരിച്ചത്.

ഉദ്യോഗസ്ഥര്‍ എണ്ണമെടുക്കുമ്പോള്‍ പൂജപ്പുര, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ഇതിനായി തടവുകാര്‍ എഴുന്നേറ്റു സെല്ലിന്റെ ഗ്രില്ലുകള്‍ക്കു സമീപത്തു വന്നു നില്‍ക്കും. എന്നാല്‍ രാഷ്ട്രീയത്തടവുകാരുടെ അതിപ്രസരമുള്ള കണ്ണൂരില്‍ ഈ 'സിസ്റ്റം' ഇല്ല. സെല്ലിനുള്ളില്‍ ആളുണ്ടെന്നു കരുതി എണ്ണത്തില്‍ ചേര്‍ക്കുകയാണു ചെയ്യാറുള്ളത്. ഡമ്മി തയാറാക്കിവച്ചു ചാടിയ ഗോവിന്ദച്ചാമിയെയും അന്നത്തെ കണക്കില്‍ ഉദ്യോഗസ്ഥര്‍ ചേര്‍ത്തു. നൈറ്റ് ഡ്യൂട്ടിക്കാര്‍ നല്‍കിയ കണക്ക് 'അണ്‍ലോക്ക് ഓഫിസര്‍' അതേപടി സ്വീകരിക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായത്.