ചണ്ഡിഗഡ്: രണ്ടു ദിവസം മുമ്പ് കാണാതായ പ്രമുഖ മോഡലിന്റെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലാണ് ദാരുണ സംഭവം നടന്നത്. ഈ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതാകുന്നത്. പാനിപ്പത്ത് സ്വദേശിയാണ് മമ്മി എന്നറിയപ്പെടുന്ന ശീതൾ. ഒരു ആൽബം ഷൂട്ട് ഉണ്ടെന്നും പറഞ്ഞാണ് മോഡൽ വീട്ടിൽ നിന്നും ഇറങ്ങിയത്. ഒടുവിൽ അറിയുന്നത് വിയോഗ വാർത്ത. നടന്നത് അതിക്രൂരമായ കൊലപതാകമെന്നാണ് പോലീസ് പറയുന്നത്.

ഹരിയാനയിലെ പ്രമുഖ മോഡലിന്റെ മൃതദേഹമാണ് കനാലിൽ നിന്നും കണ്ടെത്തിയത്. സോനിപതിൽ തിങ്കളാഴ്ച രാവിലെയാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹരിയാനയിലെ സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ ആണ് മരിച്ചത്. കൊലപാതകത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.

പാനിപ്പത്തിൽ സഹോദരി നേഹയ്‌ക്കൊപ്പമാണ് ശീതൾ താമസിച്ചിരുന്നത്. ജൂണ്‍ 14ന് അഹാർ ജില്ലയിൽ ഒരു ഒരു ആൽബം ഷൂട്ടിങ്ങിനായി പോയതാണ് ശീതൾ. തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ‌ മൃതദേഹം കണ്ടെത്തിയത്.

അതേസമയം, കഴിഞ്ഞ ആഴ്ച കമാൽ കൗർ എന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസറുടെ മൃതദേഹം ഭട്ടിൻഡ–ചണ്ഡിഗഡ് ദേശീയപാതയ്ക്കു സമീപം അദേഷ് മെഡിക്കൽ സർവകലാശാലയുടെ കാർ പാർക്കിങ്ങിൽ കണ്ടെത്തിയിരുന്നു. ലുധിയാന റജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ പിൽസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായ മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ജൂൺ 9ന് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി വീട്ടിൽനിന്നിറങ്ങിയതായിരുന്നു കമാൽ.

ആദ്യം പോലീസ് മിസിം​ഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിനൊടുവിൽ യുവതി കൊല്ലപ്പെട്ടതാണെന്ന് പോലീസിന് മനസിലായി. മ​​ദ്ലൗഡ പൊലീസാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കൊലയാളിയെ കണ്ടെത്താനും കാരണം അറിയാനും പോലീസ് അന്വേഷണം ഊർജിതമാക്കിയെന്ന് എസിപി അജിത് സിം​ഗ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുന്നു.