ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 107 പേര്‍ മരിച്ചതായി വിവരം. ഒരു ഗ്രാമത്തില്‍ സത്സംഗത്തിനെത്തിയ വിശ്വാസികള്‍ പരിപാടി കഴിഞ്ഞു പിരിഞ്ഞുപോകുമ്പോഴാണു തിരക്കുണ്ടായത്. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. അറുപതോളം പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ഇപ്പോഴും കൊണ്ടുവരികയാണെന്നും ജില്ലാ കളക്ടര്‍ അഭിഷേക് കുമാര്‍ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.

മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളാണുള്ളത്. കുട്ടികളും ഉള്‍പ്പെടുന്നു. ഹാഥ്റസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ഭാന്‍പൂര്‍ ഗ്രാമത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരത്തില്‍ ഒരു മതപ്രഭാഷകന്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് മടങ്ങുന്നതിനിടെയാണ് സംഭവം. കനത്ത ചൂടിനിടെയായിരുന്നു പരിപാടി. തിരക്ക് കാരണം ആളുകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചിലര്‍ പുറത്തേക്ക് ഓടാന്‍ തുടങ്ങിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ക്ക് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

അതേ സമയം സത്സംഗത്തിനിടെയുണ്ടായ ദുരന്തത്തിനിടയാക്കിയത് പ്രഭാഷകന്റെ വാഹനം കടന്നുപോകുന്നതുവരെ ജനങ്ങളെ തടഞ്ഞുനിര്‍ത്തിയതെന്നും വിവരങ്ങള്‍ പുറത്തുവന്നു. ചടങ്ങുകള്‍ പൂര്‍ത്തിയായി ആളുകള്‍ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മതപരമായ പരിപാടി അവസാനിച്ചപ്പോള്‍ എല്ലാവരും മടങ്ങാന്‍ തിരക്കുകൂട്ടി. സ്ഥലത്ത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. പ്രഭാഷകന്റെ വാഹനം കടന്നുപോകുന്നതുവരെ ജനങ്ങളെ കടത്തിവിടാതെയിരുന്നത് വലിയ തിരക്ക് രൂപപ്പെടാന്‍ ഇടയാക്കി. തിങ്ങിഞെരുങ്ങി പുറത്തുകടക്കുന്നതിനിടയില്‍ പലരും വീണു. ശ്വാസം ലഭിക്കാതെ പലരും പ്രയാസപ്പെട്ടു.

പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ വാഹനങ്ങളും തടസ്സംസൃഷ്ട്ടിച്ചു. ശ്വാസം കിട്ടാതെയും വീണിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെയും വന്നതോടെ പലരുടെയും ജീവന്‍ പൊലിഞ്ഞുവെന്നും ദുരന്തത്തില്‍ നിന്ന് അതിജീവിച്ചയാള്‍ പ്രതികരിച്ചു.

ഹത്രസ് ജില്ലയിലെ സിക്കന്ദ്റ റാവു പ്രദേശത്തുള്ള രതിഭാന്‍പൂര്‍ ഗ്രാമത്തില്‍ ഭോലെ ബാബ എന്ന മതപ്രഭാഷകന്റെ ആത്മീയപ്രഭാഷണത്തിനായി പ്രത്യേകം തയ്യാറാക്കിയ കൂടാരത്തില്‍നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. മതപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗിലാണ് അപകടമുണ്ടായത്. കനത്ത ചൂടിനിടെയായിരുന്നു പരിപാടി.

107 പേര്‍ മരിച്ചതായാണ് നിലവില്‍ പുറത്തുവരുന്ന വിവരം. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. അറുപതോളം പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ഇപ്പോഴും കൊണ്ടുവരികയാണെന്നും ജില്ലാ കളക്ടര്‍ അഭിഷേക് കുമാര്‍ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇറ്റാ-ഹത്രസ് ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് പരിപാടി നടത്തുന്നതിന് താല്‍ക്കാലിക അനുമതിയുണ്ടായിരുന്നു', അലിഗഢ് റേഞ്ച് ഐജി ശലഭ് മാത്തൂര്‍ പറഞ്ഞു.

സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സമിതി രൂപീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അനുശോചിച്ചു. ദുരന്ത വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ തന്റെ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. പ്രസംഗത്തിലുടനീളം ബഹളം വെച്ച പ്രതിപക്ഷ അംഗങ്ങള്‍ ഹാത്രാസ് വിഷയം പ്രധാനമന്ത്രി ഉന്നയിച്ചപ്പോള്‍ നിശബ്ദരായി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിനെ കുറിച്ച് കൂടി സംസാരിക്കണം എന്ന് പ്രതിപക്ഷത്ത് നിന്ന് ആവശ്യം ഉയര്‍ന്നു.