- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ ശബ്ദത്തില്‍ തോന്നിയ സംശയം അന്വേഷണത്തില്‍ വഴിത്തിരിവായി; ഹേമചന്ദ്രനെ വിളിച്ചുവരുത്തിയത് കണ്ണൂരിലെ ഒരുസ്ത്രീ; കൊലപ്പെടുത്തിയത് വയനാട്ടില്‍ വച്ച്; തെറ്റിദ്ധരിപ്പിക്കാന്‍ ഫോണ്‍ ഗുണ്ടല്‍പേട്ടിലും മൈസൂരുവിലും എത്തിച്ചു; കേസ് വഴിതിരിച്ച് വിടാന്‍ പ്രതികള്‍ ശ്രമിച്ചെന്നും ഡിസിപി അരുണ്‍ കെ പവിത്രന്‍
കേസ് വഴിതിരിച്ച് വിടാന്‍ പ്രതികള്‍ ശ്രമിച്ചെന്നും ഡിസിപി അരുണ്‍ കെ പവിത്രന്‍
കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ ഒന്നര വര്‍ഷം മുമ്പ് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന് ഡിസിപി അരുണ്‍ കെ പവിത്രന്‍. വയനാട്ടില്‍ വെച്ചാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതെന്ന് ഡിസിപി വ്യക്തമാക്കി. ഹേമചന്ദ്രന്റെ ഫോണിലേക്ക് മകള്‍ വിളിച്ചപ്പോള്‍ ശബ്ദത്തില്‍ തോന്നിയ മാറ്റമാണ് കേസില്‍ വഴിത്തിരിവായതെന്ന് ഡിസിപി പറഞ്ഞു. പ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. നൗഷാദ് ട്രാപ്പ് ചെയ്താണ് ഹേമചന്ദ്രനെ വയനാട്ടില്‍ എത്തിച്ചത്. തെറ്റിദ്ധരിപ്പിക്കാന്‍ ഹേമചന്ദ്രന്റെ ഫോണ്‍ ഗുണ്ടല്‍പേട്ടിലും മൈസൂരിലും എത്തിച്ചു. തട്ടികൊണ്ടുപോയി പിറ്റേദിവസം തന്നെ ഹേമചന്ദ്രനെ പ്രതികള്‍ കൊലപ്പെടുത്തിയിരുന്നുവെന്നും ഡിസിപി പറഞ്ഞു.
പ്രതി നൗഷാദുമായുള്ള ഹേമചന്ദ്രന്റെ പണമിടപാടാണ് കൊലയില്‍ കലാശിച്ചത്. മൃതദേഹ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു. ഊട്ടി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. ഇയാളുടെ ശരീരത്തില്‍ ഗുരുതര പരിക്കുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനാ ഫലം കിട്ടുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി അജേഷ് ബി എസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വയനാട് ബീനാച്ചി സ്വദേശി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവര്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് സുഹൃത്തിന്റെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ വച്ചാണെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
2024 മാര്‍ച്ച് 20ന് ആണ് ഹേമചന്ദ്രനെ കാണാതായത്. 2024 ഏപ്രില്‍ 1ന് ആണ് മിസ്സിങ്ങ് കേസ് പരാതി എത്തിയതെന്ന് ഡിസിപി അരുണ്‍ കെ പവിത്രന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 400 കോള്‍ വിശദാംശങ്ങള്‍ ശേഖരിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ ഫോണ്‍ കോളിന് പിന്നാലെയാണ് ഹേമചന്ദ്രന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. പ്രതികളിലേക്ക് പോലീസ് എത്താതിരിക്കാന്‍ ബോധപ്പൂര്‍വ്വം ഫോണ്‍ മൈസൂരില്‍ കൊണ്ട് പോയി ഓണ്‍ ചെയ്തു.
നൗഷാദുമായുള്ള പണമിടപാടാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗുണ്ടല്‍പേട്ടിലെ സ്ത്രീക്കും ഹേമചന്ദ്രന്‍ പണം നല്‍കാന്‍ ഉണ്ട്. നൗഷാദ് സൗദിയില്‍ ആണ് ഉള്ളത്. ഇയാളെ നാട്ടിലെത്തിക്കും. നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മൃതദേഹം അഴുകാതിരുന്നത് കാലാവസ്ഥ കാരണമെന്നാണ് നിഗമനമെന്ന് ഡിസിപി പറഞ്ഞു. കൂടുതല്‍ പ്രതികളെ അടുത്ത ദിവസം പിടികൂടുമെന്ന് അദേഹം അറിയിച്ചു.
മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഡിസിപി പറഞ്ഞു. നിലവില്‍ പ്രതികള്‍ നല്‍കിയ മൊഴികളും ശരീര ഘടനകളും മൃതദേഹം ഹേമചന്ദ്രന്റേതാണെന്ന് ഉറപ്പിക്കാന്‍ കഴിയുമെന്ന് ഡിസിപി പറഞ്ഞു. ജ്യോതിഷും അജേഷും നൗഷാദിന്റെ സഹായിയാണ്. നൗഷാദ് കൂടി പിടിയിലാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ഡിസിപി അരുണ്‍ കെ പവിത്രന്‍ കൂട്ടിച്ചേര്‍ത്തു. ഡിസിപി അരുണ്‍ കെ പവിത്രന്‍, മെഡിക്കല്‍ കോളേജ് എസിപി യു. ഉമേഷ്, സിഐ ജിജീഷ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.