ഹൈദരാബാദ്: മയക്കുമരുന്ന് ഇടപാടിനിടെ സ്വകാര്യ ആശുപത്രി സിഇഒയായ വനിതാ ഡോക്ടറും ഇടനിലക്കാരനും പോലീസിന്റെ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. വാട്‌സ് ആപ് വഴി അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്ന്‍ ഓര്‍ഡര്‍ ചെയ്തതിനാണ് ഹൈദരാബാദ് ഡോക്ടര്‍ അറസ്റ്റിലായത്. ഈ കേസില്‍ ഡോക്ടര്‍ കുറ്റസമ്മതം നടത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

2021 നും 2022നുമിടെ എം.ബി.എ ചെയ്യാനായി സ്‌പെയിനില്‍ എത്തിയപ്പോഴാണ് കൊക്കെയ്‌ന് അടിമപ്പെട്ടതെന്നാണ് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്. 70 ലക്ഷം രൂപയോളം മയക്കുമരുന്ന് വാങ്ങാനായി ചെലവഴിച്ചതായി നമ്രത പൊലീസിനോട് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് കൊറിയര്‍ വഴി എത്തിയ കൊക്കെയ്ന്‍ പായ്ക്കറ്റ് കൈപ്പറ്റിയപ്പോഴാണ് ഡോക്ടറായ നമ്രത ചിഗുരുപതിയെ അറസ്റ്റ് ചെയ്തത്.

ആറുമാസം മുമ്പാണ് അവര്‍ ഒമേഗ ഹോസ്പിറ്റല്‍സിന്റെ സി.ഇ.ഒ സ്ഥാനം രാജി വെച്ചത്. മയക്കു മരുന്ന് ഏജന്റായ വാന്‍ഷ് ധാക്കറിന്റെ സഹായിയും പിടിയിലായിട്ടുണ്ട്. മുംബൈയിലാണ് നമ്രത ജോലി ചെയ്തിരുന്നത്. റായദുര്‍ഗയില്‍ വച്ച് ലഹരിമരുന്ന് വാങ്ങിക്കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു.

വാട്‌സ് ആപ് വഴിയാണ് 34വയസുള്ള നമ്രത ധാക്കറുമായി ഇടപാട് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് പണം നല്‍കിയത്. തുടര്‍ന്ന് ബാലകൃഷ്ണ എന്ന പേരുള്ള വ്യക്തി കൊറിയറുമായി എത്തി ഇവര്‍ക്കു കൈമാറുകയായിരുന്നു. പോലീസ് ഇവരുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. 10,000 രൂപയും 53 ഗ്രാം കൊക്കെയ്‌നും രണ്ടു സെല്‍ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയില്‍ നിന്ന് 2017ലാണ് ഇവര്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ എം.ഡി എടുത്തത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയാണ് 'ഒമേഗ ഹോസ്പിറ്റല്‍സ്'. കാന്‍സര്‍ ചികിത്സ നല്‍കുന്ന ഒമേഗ ഹോസ്പിറ്റല്‍സ് ഗ്രൂപ്പിന്റെ സിഇഒയാണ് റേഡിയോളജിസ്റ്റായ നമ്രത. ഒമേഗ ഹോസ്പിറ്റല്‍സ് സ്ഥാപകനും എംഡിയുമായ ഡോ. മോഹന വംശിയുടെ മകള്‍ കൂടിയാണ് ഇവര്‍.