തൃശൂര്‍: മുണ്ടക്കൈയിലെ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തെ നടുക്കി ഒരു ആത്മഹത്യാ വാര്‍ത്ത. മകളുടെ പേരില്‍ എല്ലാം എഴുതിവെച്ച് സ്വന്തം ചിതയൊരുക്കി 52കാരി ജീവനൊടുക്കി. തനിക്കുള്ളതെല്ലാം മകള്‍ക്ക് എന്ന് കുറിപ്പ് എഴുതി വച്ച് ചിതയൊരുക്കി ജീവനൊടുക്കിയത് തൃശ്ശൂര്‍ വാടാപ്പള്ളി സ്വദേശിനിയായണ്. വാടാനപ്പള്ളി തൃത്തല്ലൂര്‍ ഏഴാം കല്ല് കോഴിശേരി പരേതനായ രമേഷിന്റെ ഭാര്യ ഷൈനി (52) യാണ് മരിച്ചത്.

വീട്ടുവളപ്പില്‍ മതിലിനോട് ചേര്‍ന്ന് വേലി കെട്ടുന്ന പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വളച്ചുകെട്ടി അതിനുള്ളില്‍ വിറകുകള്‍ കൂട്ടി ചിതയൊരുക്കിയാണ് 52കാരി ജീവനൊടുക്കിയത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദുബായിലായിരുന്ന ഇളയ മകള്‍ ബിലു ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് നടുക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.

വീടിന്റെ മുന്‍വശത്ത് ആദ്യം കണ്ടത് താക്കോല്‍ വച്ച സ്ഥലം സൂചിപ്പിച്ച് ഒട്ടിച്ചുവച്ച കുറിപ്പടിയാണ് മകള്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത്. വീടിനകത്ത് കയറിയപ്പോള്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തുകയായിരുന്നു. മകള്‍ അയല്‍ക്കാരെ വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിലാണ് കത്തിത്തീര്‍ന്ന ചിത കണ്ടെത്തിയത്.

തിങ്കളാഴ്ച സന്ധ്യയോടെ ഷൈനിയുടെ വീട്ടുവളപ്പില്‍നിന്ന് തീ ഉയരുന്നത് കണ്ടതായി അയല്‍ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ മകള്‍ വരുന്നതിനാല്‍ ചവറുകള്‍ അടിച്ചുകൂട്ടി കത്തിക്കുന്നതാകാമെന്ന് അയല്‍ക്കാര്‍ ധരിച്ചത്. പ്ലാസ്റ്റിക് ഷീറ്റ് മറച്ചതിനാല്‍ കാഴ്ചയും വ്യക്തമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തുവെച്ചാണ് ഷൈനി ജീവനൊടുക്കിയത്. വാടകയ്ക്ക് കൊടുത്ത കടമുറിയുടെ വാടക മകളുടെ അക്കൗണ്ടിലേക്ക് അയച്ചാല്‍ മതിയെന്ന് വാടകക്കാരനോട് ഷൈനി പറഞ്ഞിരുന്നു. ഇതിന് പുറമേ ഷൈനിയുടെ അക്കൗണ്ടിലെ തുക മുഴുവന്‍ മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.

ഒരു വര്‍ഷം മുമ്പ് മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ഷൈനിയുടെ ഇളയ മകള്‍ കൃഷ്ണ മരിച്ചിരുന്നു. അതിനുശേഷം ഷൈനി മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പറയുന്നു. മൃതദേഹം വാടാനപ്പള്ളി പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി.