തിരുവനന്തപുരം: യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും ഇന്റര്‍പോളും വര്‍ഷങ്ങളായി തിരയുകയായിരുന്ന ലിത്വേനിയന്‍ പൗരന്‍ അലക്‌സേജ് ബെസിക്കോവിനെ കുടുക്കിയത് ഭാര്യ ഫേസ്ബുക്കിലിട്ട പോസ്റ്റാണ്. വര്‍ക്കലയില്‍ എത്തിയ യൂലിയ കടലിന്റെയും ബീച്ചിന്റെയും സൗന്ദര്യം കണ്ട് മതിമരന്നു. ഇതോടോ ചിത്രമെടുത്തു സുഹൃത്തിനെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. ഇതോടയാണ് അലക്‌സേജ് വര്‍ക്കലയില്‍ ഉണ്ടാകുമെന്ന നിഗമനത്തിലേക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ എത്തിയത്.

യൂലിയ സുഹൃത്തിനെ ടാഗ് ചെയ്തത് ഇന്റര്‍പോളിന്റെ കണ്ണിലുടക്കിയതോടെ ഉടന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ടു വാറന്റ് തയാറാക്കി സിബിഐക്കു കൈമാറുകയിരുന്നു. ഇന്റര്‍പോളിന്റെ നോഡല്‍ ഏജന്‍സിയായ സിബിഐയുടെ നിര്‍ദേശം എത്തിയതോടെ പിന്നാലെ കേരള പൊലീസ് അലക്‌സേജിനെ പിടികൂടുകയുമായിരുന്നു.

അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണമുള്ളതിനാല്‍ അലക്‌സേജ് വര്‍ഷങ്ങളായി 'സീറോ കോണ്‍ടാക്ട്' തന്ത്രമാണു പ്രയോഗിച്ചത് പരിചയമില്ലാത്ത ഒരാളോടും ഇടപെടില്ല. വര്‍ക്കലയിലെത്തിയാല്‍ താമസിക്കുന്ന വീടിന്റെ മുറ്റത്തെ പുല്ലുചെത്താന്‍പോലും ആള്‍ക്കാരെ ഏര്‍പ്പെടുത്താതെ സ്വയം ചെയ്യുമായിരുന്നു.

റഷ്യന്‍ പൗരന്‍ അലക്‌സാണ്ടര്‍ മിറ സെര്‍ദയുടെ ഗാരന്റെക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചില്‍ താന്‍ ദിവസം 20 ഡോളറിനു ജോലി ചെയ്യുകയായിരുന്നുവെന്നാണു പൊലീസിന്റെ ചോദ്യംചെയ്യലില്‍ അലക്‌സേജ് ആദ്യം പറഞ്ഞത്. എന്നാല്‍, അലക്‌സേജിനെപ്പറ്റി ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങള്‍ മുഴുവനും മൊഴിക്കു വിരുദ്ധമാണ്. ഗാരന്റെക്‌സിന്റെ പ്രധാന അഡ്മിനിസ്‌ട്രേറ്റീവ് തലവനായിരുന്നു അലക്‌സേജ്. ഇയാള്‍ എല്ലാ ദിവസവും തന്റെ ബിറ്റ്‌കോയിന്‍ ട്രാന്‍സാക്ഷന്‍ ഐഡി മാറ്റിക്കൊണ്ടിരുന്നു.

ലഹരിവില്‍പന സംഘങ്ങള്‍ ഉള്‍പ്പെടെ ക്രിപ്‌റ്റോ ട്രാന്‍സാക്ഷന്‍ നടത്തുമ്പോള്‍ നിക്ഷേപത്തിലേക്കു മാറ്റിനല്‍കുന്നതിന്റെ ചുമതലയും ഇയാള്‍ക്കായിരുന്നു. അലക്‌സേജിന്റെ ഇന്ത്യയിലെ ഇടപാടുകള്‍ അന്വേഷിക്കാന്‍ സിബിഐയും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും (എഫ്‌ഐയു) നടപടി തുടങ്ങി. വര്‍ക്കലയിലെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും അലക്‌സേജ് കേരളത്തില്‍ ബന്ധപ്പെട്ടവരുടെ കാര്യങ്ങളും അവരുടെ സാമ്പത്തിക ഇടപാടുകളും പൊലീസില്‍നിന്ന് എഫ്‌ഐയു തേടിയിട്ടുണ്ട്.

അലക്‌സേജിനെ പട്യാല കോടതി റിമാന്‍ഡ് ചെയ്ത് തിഹാര്‍ ജയിലിലേക്കയച്ചിരിക്കയാണ്. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സിബിഐ ചോദ്യം ചെയ്ത ശേഷം ഇയാളെ യുഎസിനു കൈമാറും. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ കേസില്ല. ഗ്രഡ് കാര്‍ട്ടലുകള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചാണ് അലക്സേജ് കോടികള്‍ സമ്പാദിച്ചത്. തട്ടിപ്പിനായി ഗാരന്റെക്സ്, ക്രിപ്റ്റോ മാക്‌സ് എന്നീ രണ്ടു കമ്പനികളാണ് ഇയാള്‍ നടത്തിയിരുന്നത്. മോസ്‌കോയിലാണ് ഗാരന്റെക്സ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഗോഡ്, താലിബാന്‍, ഡ്രഗ്, ഹാക്കര്‍, ക്യാഷ് ഔട്ട്, ക്ലീന്‍ കോയിന്‍സ് തുടങ്ങിയവയാണ് ഇയാള്‍ ഇടപാടുകാര്‍ക്കു നല്‍കിയിരുന്ന പേരുകള്‍. തട്ടിപ്പിന്റെ രീതിയനുസരിച്ചാണ് പേരുകള്‍ നല്‍കിയിരുന്നത്.

96 ബില്യണ്‍ ഡോളര്‍, അതായത് എട്ട് ലക്ഷം കോടിയിലേറെ ഇന്ത്യന്‍ രൂപയുടെ തട്ടിപ്പാണ് 2019 മുതലുള്ള ആറു വര്‍ഷംകൊണ്ട് ഇയാള്‍ നടത്തിയത്. യുഎഇയില്‍ താമസിക്കുന്ന റഷ്യന്‍ പൗരനായ അലക്‌സാണ്ടര്‍ മിറസെര്‍ദയും ലിത്വാനിയന്‍ പൗരനായ അലക്‌സേജ് ബെസിയോക്കോവും ചേര്‍ന്നാണ് ഗാരന്റെക്‌സ് എന്ന കമ്പനി നടത്തിയിരുന്നത്. കമ്പനിയുടെ പൂര്‍ണ ചുമതല അലക്സേജിനായിരുന്നു. പണമിടപാടുകള്‍ നടത്തിയതും ഇയാളാണ്. ഡാര്‍ക്ക്നെറ്റ് വഴിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയത്.

ആദ്യ കമ്പനിയില്‍ നിരീക്ഷണം വരുന്നുവെന്നു തോന്നിയപ്പോള്‍ തട്ടിപ്പിനായി ക്രിപ്റ്റോ മാക്സ് എന്ന ഒരു കമ്പനികൂടി തുടങ്ങി. യുഎസ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനായി മറ്റു രാജ്യങ്ങളുടെ ക്രിപ്‌റ്റോ കറന്‍സികളാണ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചത്. ഹാക്കിങ്, തീവ്രവാദപ്രവര്‍ത്തനം, ലഹരി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ വഴിയായിരുന്നു തട്ടിപ്പ്.

റഷ്യയിലെ സാമ്പത്തിക കുറ്റാന്വേഷണസംഘം നേരത്തേ ഗാരന്റെക്‌സിനെതിരേ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, വ്യാജരേഖകള്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാക്കി ഇയാള്‍ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. അലക്സാണ്ടര്‍ മിറ സെര്‍ദയുടെ പേരിലുള്ള രേഖകളാണ് അലക്സേജ് ഹാജരാക്കിയത്. ഈ മാസം ആറിന് ഗാരന്റെക്‌സിന്റെ മൂന്ന് വെബ്‌സൈറ്റുകള്‍ക്കെതിരേ അമേരിക്ക നടപടിയെടുത്തു. ജര്‍മനി, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഇയാളുടെ കമ്പനിക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ അന്വേഷണ ഏജന്‍സി രണ്ടു ലക്ഷം കോടി രൂപ കണ്ടുകെട്ടുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ കൈമറാന്‍ അമേരിക്ക സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയില്‍ ഒളിവില്‍ താമസിച്ച അലക്സേജിനെ പിടികൂടി കൈമാറാന്‍ നടപടിയെടുത്തത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള അലക്സേജിന്റെ വിവരങ്ങള്‍ സിബിഐക്കാണ് കൈമാറിയത്. സിബിഐയുടെ നിര്‍ദേശപ്രകാരമാണ് വര്‍ക്കലയില്‍ കേരള പോലീസ് പരിശോധന നടത്തിയത്. 20 വര്‍ഷം വീതം തടവുശിക്ഷ കിട്ടാവുന്ന രണ്ടു കുറ്റകൃത്യങ്ങളിലും അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന ഒരു കുറ്റകൃത്യത്തിനുമാണ് അമേരിക്കയില്‍ ഇയാളുടെ പേരില്‍ കേസുള്ളത്.

പിടികൂടുന്ന ദിവസം രാവിലെയാണ് ഒപ്പമുണ്ടായിരുന്ന ഭാര്യയും മകനും രണ്ട് സുഹൃത്തുക്കളും റഷ്യയിലേക്ക് പോയത്. അലക്സേജ് ഒഴികെയുള്ളവരെല്ലാം റഷ്യക്കാരാണ്. പിടിയിലാവുമെന്ന ഭീഷണിയുള്ളതിനാല്‍ അലക്സേജ് കുടുംബത്തോടൊപ്പം സഞ്ചരിക്കാറില്ലെന്നാണ് സൂചന. കഴിഞ്ഞ മാസം ഒന്‍പതിനാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. 11-ന് കുടുംബവും എത്തി. ബുധനാഴ്ച രാവിലെ കുടുംബം മടങ്ങി. വൈകീട്ടാണ് അലക്സേജ് മടങ്ങാനിരുന്നത്. അമേരിക്ക നടപടി കടുപ്പിച്ചതോടെയാണ് ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

സിബിഐ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് ദിവസമായി വര്‍ക്കല ബീച്ചിലും പരിസര പ്രദേശങ്ങളിലും അലക്സേജ് ബെസിയോക്കോവിനായി പോലീസ് അരിച്ചുപെറുക്കുകയായിരുന്നു. ഹോം സ്റ്റേയ്ക്ക് മുന്നില്‍ സ്ഥാപനത്തിന്റെ ബോര്‍ഡ് ഇല്ലാതിരുന്നതിനാലും കെട്ടിട നമ്പരില്‍ വ്യത്യാസമുള്ളതിനാലും വീട് പെട്ടെന്ന് കണ്ടെത്താന്‍ ആയില്ല. താമസിക്കുന്ന ഹോം സ്റ്റേയുടെ ഒന്നാം നിലയില്‍ പുറത്തിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് തിരച്ചില്‍ സംഘത്തിലുണ്ടായിരുന്ന എസ്.എസ്.ജോജിന്‍ രാജ് അലക്സേജിനെ കാണുന്നത്.