കൊല്ലം: കൊല്ലത്തെ നടുക്കി കൊലപാതകം. കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സനുകുട്ടന്‍ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്.

ഏറെനാളായി സനുകുട്ടന്‍ സംശയരോഗത്തിന് അടിമയാണ്. കുടുംബ പ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. കുട്ടികളുടെ മുന്നില്‍ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്.

ഉടന്‍ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടന്‍ കൊലനടത്തിയതിന് ശേഷം കാടിനുള്ളില്‍ ഓടിയൊളിച്ചതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.