ബെംഗളൂരു: പ്രശസ്ത കന്നഡ സീരിയല്‍ നടിയും അവതാരകയുമായ ശ്രുതി സി. മഞ്ജുള (38) കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍. ഹനുമന്ദനഗറിലെ വീട്ടില്‍ ഈ മാസം 4-നാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് നടിയുടെ ഭര്‍ത്താവായ അമരേഷിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

20 വര്‍ഷം മുന്‍പ് വിവാഹിതരായ ഇരുവര്‍ക്കു രണ്ടു പെണ്‍കുട്ടികളുണ്ട്. ഹനുമന്തനഗറിലെ ഒരു വാടക വീട്ടിലായിരുന്നു താമസം. മൂന്നു മാസം മുന്‍പ് ശ്രുതി, അമ്രേഷമുമായി വേര്‍പിരിഞ്ഞ് സഹോദരനൊപ്പം താമസം തുടങ്ങിയിരുന്നു. ഇതിനുശേഷം വീടിനു വാടക നല്‍കുന്നതിനെ ചൊല്ലി ഉള്‍പ്പെടെ തര്‍ക്കമുണ്ടായി. പിന്നാലെ ശ്രുതി, ഹനുമന്തനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. എങ്കിലും ഈ മാസം മൂന്നിന് ഇരുവരും വീണ്ടും ഒരുമിച്ച് താമസം തുടങ്ങി. സംഭവം നടക്കുന്നതിനുമുന്‍പ് മൂന്ന് ദിവസം മുന്‍പാണ് വീണ്ടും വീട്ടിലെത്തിയത്. പിറ്റേ ദിവസം കുട്ടികള്‍ കോളജില്‍ പോയ തക്കം ഇവര്‍ക്കിടയില്‍ വീണ്ടും വഴക്ക് സംഭവിക്കുകയായിരുന്നു.

കുരമുളക് സ്‌പ്രേ കണ്ണിലേക്ക് അടിച്ചശേഷം മൂന്നു തവണ കത്തി ഉപയോഗിച്ചു കുത്തിയെന്നാണ് പൊലീസ് പറയുന്നത്. തല ചുമരില്‍ ഇടിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. കൊലപാതകശ്രമത്തിനു കേസെടുത്തതിനു പിന്നാലെയാണ് അമ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രുതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കൊലപാതകശ്രമത്തിന് കീഴില്‍ അമരേഷിന്തിരെ കേസെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. 'അമൃതധാരെ' എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധനേടിയ താരമാണ് ശ്രുതി. നിരവധി ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളിലും ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ട്.