മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ റിംഷാനയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് ഭര്‍ത്താവ് മുസ്തഫ റിംഷാനയെ അതിക്രൂരമായി പീഡിപ്പിക്കാന്‍ ആരംഭിച്ചതെന്ന് റംഷാനയുടെ അമ്മ പറഞ്ഞു. മകളുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് റംഷാനയുടെ കുടുംബം പറഞ്ഞു.

ജനുവരി 5നാണ് പെരിന്തല്‍മണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതില്‍ റിംഷാനയെ ഇവര്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെണ്‍മക്കളുടെ അമ്മയാണ് റിംഷാന. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു റിംഷാന. വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ റിംഷാന അനുഭവിക്കുകയായിരുന്നുവെന്നാണ് മാതാവ് സുഹറ പറയുന്നത്

റിംഷാനയുടെ മൃതദേഹത്തില്‍ കരുനീലിച്ച പാടുകളുണ്ടായിരുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ഒന്‍പതു വര്‍ഷം മുന്‍പാണ് റിംഷാനയും മുസ്തഫയും വിവാഹതയായത്. എന്നാല്‍ രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്നു വര്‍ഷം മുന്‍പ് റിംഷാന വിവാഹ മോചനത്തിന് ശ്രമം നടന്നിരുന്നുവെന്നും വിവരങ്ങളുണ്ട്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.