തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്തില്‍ വന്ന മലയാളികളായ യുവതീയുവാക്കള്‍ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ വലയിലായ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ഹൈബ്രിഡ് കഞ്ചാവിന് വലിയ മാര്‍ക്കറ്റ് കേരളത്തില്‍ ഉണ്ടെന്ന് വ്യക്തമാകുന്നതാണ് വിദേശത്തു നിന്നും കഞ്ചാവ് ഇറക്കുമതി ചെയ്ത സംഭവം. മലപ്പുറം സ്വദേശികളായ ഷഹീദ്(23), ഷഹാന(21) എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ബെംഗളൂരുവില്‍ വിദ്യാര്‍ഥികളാണ് ഇരുവരും.

ഭക്ഷണപ്പൊതികളില്‍ ഒളിപ്പിച്ചുവെച്ച് കടത്താന്‍ ശ്രമിച്ച 10.06 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കില്‍നിന്ന് സിങ്കപ്പൂര്‍ വഴിയുള്ള സ്‌കൂട്ട് എയര്‍ലൈന്‍സില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇവര്‍ എത്തിയത്. ബെംഗളൂരുവിലെ പബ്ബില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും അടുത്ത സുഹൃത്തുക്കളായതെന്നുമാണ് വിവരം. ഷഹാനയാണ് ഷഹീദിനെ തായ്ലാന്‍ഡില്‍ കൊണ്ടുപോയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

യുവതി നേരത്തേയും ഇതുപോലെ പോയതായും പറയപ്പെടുന്നു. കഞ്ചാവ് കടത്തിയത് ഏതെങ്കിലും അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. പിടിയിലായ ഇരുവരും റിമാന്‍ഡിഡാണ്. പൊതുവിപണിയില്‍ 12 കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍നിന്ന് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം വിദേശത്തേക്ക് പോയ ഒരു പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും കഞ്ചാവ് കടത്തില്‍ പങ്കുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചു. തായ്‌ലന്‍ഡിലുള്ള ഇവര്‍ക്കായി കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

ബംഗളൂരുവില്‍ പഠിക്കുന്ന 2 പെണ്‍കുട്ടികളും 2 ആണ്‍കുട്ടികളും നിശാക്ലബില്‍ വച്ചാണ് പരിചയപ്പെട്ടത്. ഇവര്‍ പിന്നീട് മയക്കുമരുന്ന് മാഫിയയുടെ വലയില്‍ കുടുങ്ങുകയായിരുന്നു എന്നാണ് വിവരം. മാഫിയാ സംഘത്തിന്റെ നിര്‍ദേശപ്രകാരം 4 പേരും കഴിഞ്ഞമാസം പാസ്പോര്‍ട്ടെടുത്തു. തുടര്‍ന്ന് 4 പേരെയും ടൂര്‍പാക്കേജെന്ന പേരില്‍ മയക്കുമരുന്ന് മാഫിയ തായ്‌ലാന്‍ഡിലേക്ക് അയക്കുകയായിരുന്നു. വന്‍ തുകയും വാഗ്ദാനം ചെയ്തു.

4 പേരും ലഹരിക്ക് അടിമയാണെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ലഗേജ് കൈമാറണമെന്നായിരുന്നു വിവരം. പിന്നീട് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കുള്ള ടിക്കറ്റും നല്‍കുമെന്ന് സംഘം അറിയിച്ചിരുന്നു. വിമാനങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ എയര്‍കസ്റ്റംസ് കാമറകളിലൂടെ നീരീക്ഷിക്കുന്നതിനിടെയാണ് വിമാനത്തില്‍നിന്ന് ടെര്‍മിനലിനുള്ളില്‍ പ്രവേശിച്ച ഇവരുടെ ചലനങ്ങളില്‍ സംശയം തോന്നിയത്. ഇരുവരും ടെര്‍മിനലില്‍നിന്ന് പരുങ്ങുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്നാണ് ലഗേജ് വിശദമായി പരിശോധിച്ചത്.

ലഗേജ് പരിശോധിച്ചപ്പോഴാണ് ശരിക്കും ഉദ്യോദസ്ഥര്‍ ഞെട്ടിയത്. ബാങ്കോക്കില്‍നിന്ന് സിങ്കപ്പൂര്‍ വഴിയുള്ള സ്‌കൂട്ട് എയര്‍ലൈന്‍സില്‍ ശനി രാത്രി പത്തരയോടെയാണ് ഇവര്‍ എത്തിയത്. സാധാരണ കഞ്ചാവിനേക്കാള്‍ പത്തിരട്ടി വീര്യംകൂടിയതാണ് ഹൈബ്രിഡ് കഞ്ചാവ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്രവിപണിയില്‍ ഇതിനു വിലയേറും. ഇരുവരെയും ഞായറാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കി. അടുത്തിടെ ഷൈന്‍ ടോം ചാക്കോ അടക്കം ആരോപണ വിധേയനായത് ഹൈബ്രിഡ് കഞ്ചാവ് കേസിലായിരുന്നു. വലിയ കണ്ണി തന്നെ ഈ ശൃംഖലയില്‍ പെട്ടിരുന്നു.