കോഴിക്കോട്: മൂന്നുപതിറ്റാണ്ട് മുന്‍പ് നാടുവിട്ട് കോയമ്പത്തൂരില്‍ ബേക്കറി നടത്തി വിജയം കൊയ്ത മഹേഷിന്റെയും ജയരാജന്റെയും വേര്‍പാട് ഒരു നാടിനാകെ വേദനയായി. അയല്‍വാസികളായിരുന്നു ഇരുവരും. കുട്ടിക്കാലത്തെ തുടങ്ങിയ ബന്ധം സുഹൃത്തുക്കളെക്കാള്‍ ശക്തമായി വളര്‍ന്നു. അത് കച്ചവട പങ്കാളിത്തത്തിലേക്കെത്തി്. ബേക്കറിയില്‍ വിലയ വിജയമായി. കോഴിക്കോട് കരുവിശ്ശേരി പാല്‍സൊസൈറ്റിക്ക് സമീപമുള്ള കോട്ടപ്പറമ്പത്ത് വീട്ടില്‍ ലക്ഷ്മണന്റെ മകന്‍ ജയരാജനും (51കുട്ടന്‍) സമീപവാസിയായ പൂളക്കോട്ടുമ്മല്‍ ചന്ദ്രശേഖരന്റെ മകന്‍ മഹേഷും (45) വിശ്വനാഥപുരത്തെ വീട്ടില്‍ ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. കോയമ്പത്തൂര്‍ പോലീസ് കേസ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട്ട് എത്തി പോലീസ് മൊഴിയും എടുത്തു.

രണ്ടു പേരും നാടു വിട്ട് പോയതാണ്. മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു ഇവര്‍ ആദ്യം എത്തിയത്. അവിടെ നിന്ന് മുംബൈയിലും പിന്നീട് ബെംഗളൂരുവിലും പോയി വരുമാനമാര്‍ഗങ്ങള്‍ നോക്കി. 28 വര്‍ഷം മുന്‍പാണ് കോയമ്പത്തൂര്‍- മേട്ടുപ്പാളയം റോഡിലെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തുടിയല്ലൂരില്‍ ബേക്കറി തുറന്നത്. അത് വമ്പന്‍ വിജയമായി. അവിവാഹിതരായിരുന്നു. കോയമ്പത്തൂരില്‍നിന്ന് കഴിഞ്ഞമാസം നാട്ടിലേക്ക് വരുന്നതിനിടെ മണ്ണാര്‍ക്കാടുവെച്ച് ഇവര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ജയരാജനാണ് കൂടുതല്‍ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. പരിക്ക് ഭേദമായശേഷമാണ് ഇരുവരും കോയമ്പത്തൂരിലേക്ക് മടങ്ങിയത്.

പിന്നീട് കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികള്‍ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുടിയല്ലൂര്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്. മഹേഷിനെ കൊന്ന് ജയരാജ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ഇതിനുള്ള കാരണം ആര്‍ക്കും വ്യക്തവുമല്ല. ചില സംശങ്ങള്‍ ചര്‍ച്ചയിലുണ്ട്.

ഇരുവരും ചൊവ്വാഴ്ച ബേക്കറിയില്‍ എത്താത്തതിനെത്തുടര്‍ന്ന് കടയിലെ ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ജീവനക്കാര്‍ ഇവര്‍ താമസിച്ചിരുന്ന വിശ്വനാഥപുരത്തെ വാടകവീട്ടിലെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയതായി കണ്ടു. പലതവണ വിളിച്ചുനോക്കിയിട്ടും പ്രതികരണം ഉണ്ടായില്ല. സംശയംതോന്നിയ ഇവര്‍ ജനല്‍വഴി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. ഡെപ്യൂട്ടി കമ്മിഷണര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. പരിശോധനകള്‍ക്കുശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മഹേഷിന്റെ ചില സൗഹൃദങ്ങളെച്ചൊല്ലി ഇരുവരും കലഹത്തിലായിരുന്നെന്നും ഇതാവാം കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മഹേഷ് വിവാഹം കഴിക്കാന്‍ ആലോചിച്ചിരുന്നുവെന്ന് സൂചനയുണ്ട്. ഇത് ജയരാജുമായുള്ള തര്‍ക്കത്തിന് ഇടയാക്കി. ഇതേ തുടര്‍ന്നാണ് കൊലയെന്നാണ് പ്രതീക്ഷ. പിടിക്കപ്പെടുമെന്നുള്ള ഭയംകാരണം ജയരാജ് ആത്മഹത്യചെയ്തതാകാം എന്നും പോലീസ് കരുതുന്നു. ഞായറാഴ്ച രാത്രിയാവണം സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്.