ബാലുശ്ശേരി: കോഴിക്കോട് പൂനൂരില്‍ യുവതിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കണ്ണൂര്‍ കേളകം സ്വദേശിനിയായ ജിസ്നയെ (24) ആണ് ചൊവ്വാഴ്ച രാത്രിയോടെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിസ്നയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യയാണ് ജിസ്‌ന. ശ്രീജിത്ത് ജിസ്‌നയെ മര്‍ദ്ദിച്ചിരുന്നുവെന്നും മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഭർതൃ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജിസ്‌നയുടെ കുടുംബം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭർത്താവ് ശ്രീജിത്തിനും അമ്മയ്ക്കും എതിരായാണ് പരാതി നൽകിയത്. 3 വർഷം മുൻപാണ് ജിസ്നയുടെയും ശ്രീജിത്തിന്റെയും വിവാഹം നടന്നത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു.

രണ്ടുവയസ്സുള്ള ഒരു കുട്ടിയുണ്ട്. പല വിഷയങ്ങളിൽ ഇവർ തമ്മിൽ പ്രശ്നം നിലനിന്നിരുന്നെന്നാണ് വിവരം. യുവതിയുടെ മരണത്തിനു ശേഷം ഭർതൃവീട്ടുകാർ ഇതുവരെ ജിസ്നയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. ജിസ്‌നയുടെ കുടുംബം ശ്രീജിത്തിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. അഞ്ച് മാസത്തിനകം തിരിച്ചുനല്‍കാമെന്ന് പറഞ്ഞ പണം തിരിച്ചു നല്‍കിയിരുന്നില്ല.

ഈ സാമ്പത്തിക ഇടപാടിനെ ചൊല്ലി ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജിസ്‌നയുടെ ബന്ധുക്കള്‍ പറയുന്നു. ശ്രീജിത്ത് ജിസ്നയെ മര്‍ദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ജിസ്‌നയുടെ സഹോദരന്‍ പറയുന്നു. ജിസ്നയുടെ മരണം ശേഷം ഭര്‍ത്താവിന്റെ കുടുംബം ഇവരുടെ കുട്ടിയെ കാണാന്‍ പോലും സമ്മതിച്ചില്ലെന്നും പരാതിയുണ്ട്. കേസിൽ ബാലുശ്ശേരി പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.