കൊച്ചി: കൊച്ചി കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പോലീസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാനും സാധ്യതയുണ്ട്. പൂര്‍വ വിദ്യാര്‍ത്ഥികളിലേക്കും പോലീസ് അന്വേഷണം നടത്തും. അവര്‍ക്കും ഇതുമായി എന്തെങ്കിലും പങ്കുണ്ടോ എന്നായിരിക്കും അന്വേഷിക്കുക. സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണം ഇന്ന് ആരംഭിക്കും.

കഞ്ചാവ് വാങ്ങിയത് പ്രാദേശിക ലഹരി മാഫിയ സംഘങ്ങളില്‍ നിന്നാണെന്നാണ് വിവരം. പണം നല്‍കിയാണ് വാങ്ങിയിരിക്കുന്നത്. 500 മുതല്‍ 2000 വരെ വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചു. ആകാശിന്റെ ഫോണ്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ബാങ്ക് ഇടപാടുകളും പരിശോധിക്കും. ആകാശിന്റെ മുറിയില്‍ താമസിച്ചിരുന്നവരെ കേന്ദ്രികരിച്ച് അന്വേഷണം നടത്തും.റെയ്ഡ് നടക്കുമ്പോള്‍ ഇവര്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. തെളിവ് ലഭിച്ചാല്‍ ഇവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

കേസില്‍ ആകാശിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മൂന്ന് ദിവസം മുന്‍പാണ് ഹോസ്റ്റലിലെ പിരിവിനെക്കുറിച്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഒരാഴ്ചയോളും നീരീക്ഷിച്ച ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആരോപണ വിധേയരായ കെഎസ്യു പ്രവര്‍ത്തകരുടെ മൊഴി എടുത്ത് വിട്ടയച്ചു.

സംഭവത്തില്‍ അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍.