കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബങ്ക് പ്രസിഡന്റുകൂടിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവും സൊസൈറ്റി സഹകരണ സെക്രട്ടറിയും അറസ്റ്റില്‍. കണ്ണൂര്‍ ലേബര്‍ ബാങ്ക് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കല്ലിക്കോടന്‍ രാഗേഷ്, സൊസെറ്റി സെക്രട്ടറി കെ. ജിതേഷ് എന്നിവരാണ് തമിഴ്‌നാട് സൈബര്‍ ക്രൈം ഡെപ്യുട്ടി സൂപ്രണ്ട് ആര്‍വി ഗൗതമിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

തമിഴ്‌നാട് സൈബര്‍ ക്രൈം ഇന്‍വസ്റ്റിഷന്‍ സെന്ററില്‍ തമിഴ്‌നാട് സ്വദേശി ബാലമുരുഗന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. 1.67 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ ബാങ്കിന്റെ അക്കൗണ്ടില്‍ പണം എത്തിയതായി സ്ഥിരികരിക്കപ്പെട്ടിരുന്നു. നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ നിരീക്ഷണത്തില്‍ കണ്ണൂരിലെ ബാങ്കിന്റെ ഇതേ അക്കൗണ്ടിലേക്ക് അനധികൃതപണം എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിരുന്നു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് തമിഴ്‌നാട് പൊലിസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂരിലെത്തിയത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കല്ലിക്കോടന്‍ രാഗേഷിനെ ചോദ്യം ചെയ്ത സം സം വൈകിട്ടോടെ പള്ളിക്കുന്ന് ചെട്ടിപ്പീടികയിതലവീട്ടില്‍ നിന്നും ബാങ്ക് സെക്രട്ടറി ജിതേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ട്രാന്‍സിറ്റ് വാറന്‍ഡിന്റ ഭാഗമായി ഇരുവരെയും തിങ്കളാഴ്ച്ച രാവിലെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കവിധേയരാക്കി.

ഇതിനു ശേഷം കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് ( രണ്ട്) കോടതിയില്‍ ഹാജരാക്കി. ബാങ്കിന്റെ മുന്‍ പ്രസിഡന്റിന്റെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്കാണ് അനധികൃതമായി പണം എത്തിയതായി കണ്ടെത്തിയത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്താണ് 1.67 കോടി രൂപയില്‍ ഭൂരിഭാഗവും അക്കൗണ്ടില്‍ എത്തിയത്. സംസ്ഥാനവ്യാപകമായി കഴിഞ്ഞ ദിവസം അനധികൃത പണമിടപാട് സംബന്ധിച്ചു നടത്തിയ ഓപ്പറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ പൊലിസ് ബാങ്കിനെതിരെയും കേസെടുത്തിരുന്നു.

കഴിഞ്ഞ ഡിസംബര്‍ മാസം മൂന്ന് ദിവസങ്ങളിലായി 45, 64031 രൂപ ബാങ്കിന്റെ അക്കൗണ്ടിന്റെ വന്നതായി കണ്ടെത്തി ഇതിന്റെ ഭാഗമായി അന്വേഷണം നടക്കുന്നതിനിടെയാണ് ബാങ്ക് പ്രസിഡന്റും സെക്രട്ടറി അറസ്റ്റിലാവുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക് പ്രസിഡന്റിന്റെ അറസ്റ്റ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.