- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരുവന്നൂര്‍ തട്ടിപ്പു കേസില്‍ സിബിഐ വരുമെന്നു പേടി; അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്; രജിസ്റ്റര്‍ ചെയ്ത 20 കേസുകളിലും കുറ്റപത്രങ്ങള്‍ അതിവേഗം തയാറാകുന്നു;ഇഡി കുറ്റപത്രത്തില്‍ പാര്‍ട്ടിയെ പ്രതിയാക്കിയതില്‍ എഎപി മാതൃകയില്‍ നിയമയുദ്ധ സാധ്യത തേടി സിപിഎം
കരുവന്നൂര്‍ തട്ടിപ്പു കേസില്‍ സിബിഐ വരുമെന്നു പേടി; അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം സിബിഐക്കു വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതം. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത 20 കേസുകളിലും കുറ്റപത്രങ്ങള്‍ അതിവേഗം തയാറാകുന്നുവെന്നാണു പുറത്തുവരുന്ന സൂചനകള്‍. സിബിഐ അന്വേഷണത്തിലേക്ക് പോയാല്‍ അത് രാഷ്ട്രീയപ്രേരിതമായി മാറുമെന്ന ഭയത്തിലാണ് സര്‍ക്കാറും പാര്‍ട്ടിയും. ഇതോടെയാണ് സിബിഐക്ക് തടയിടാന്‍ വേണ്ടി ശ്രമങ്ങള്‍ ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നു ഹൈക്കോടതിക്കു ബോധ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിനു വിടാനുള്ള സാധ്യത സജീവമായി തുടരുന്നതു സിപിഎമ്മിനെ ആശങ്കയിലാക്കുന്നു. ഇ.ഡി അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും കള്ളപ്പണ ഇടപാടുകള്‍ മാത്രമാണ് എന്നതിനാല്‍ മറ്റു കുറ്റകൃത്യങ്ങളെല്ലാം സിബിഐ അന്വേഷിക്കണമെന്നാണു പരാതിക്കാരന്‍ എം.വി. സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി. ക്രൈംബ്രാഞ്ച് അന്വേഷണം ഏതാനും പേരിലൊതുങ്ങിയെന്ന പരാതിക്കാരന്റെ വാദം സ്വീകരിക്കപ്പെട്ടാല്‍ സിബിഐ അന്വേഷണം വന്നേക്കും.
ബാങ്കില്‍ നിന്നു തട്ടിയെടുത്ത പണം ഏതൊക്കെ കൈകളിലെത്തിയെന്നും ഗൂഢാലോചനയില്‍ ആരൊക്കെ പങ്കാളിയായെന്നും ഉന്നത നേതാക്കളുടെ പങ്കു കണ്ടെത്തണമെന്നുമടക്കം സുരേഷിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങാതെ അന്വേഷണം നടത്തണമെന്നും ജൂലൈയ്ക്കുള്ളില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ അന്വേഷണ സംഘത്തോടു നിര്‍ദേശിക്കുയും ചെയ്തു. 20 കേസുകളിലെയും അന്തിമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം അന്വേഷണം തൃപ്തികരമല്ലെന്നു കണ്ടെത്തിയാല്‍ സിബിഐ വരാന്‍ സാധ്യതയുണ്ട്. കള്ളപ്പണമെന്ന വശം മാത്രം കേന്ദ്രീകരിച്ച് ഇ.ഡി നടത്തിയ അന്വേഷണത്തേക്കാള്‍ വിപുലമായിരിക്കും സിബിഐ അന്വേഷണം.
അതേസമയം കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ നേതാക്കള്‍ക്കു പുറമെ സിപിഎമ്മിനെയും ഇ.ഡി പ്രതിചേര്‍ത്തതോടെ നിയമയുദ്ധത്തിനും കളമൊരുങ്ങുകയാണ്. ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ ഇ.ഡി പ്രതിചേര്‍ത്തപ്പോഴാണ് ഇത്തരമൊരു നിയമയുദ്ധം മുന്‍പു സംഭവിച്ചത്. 2024 മേയില്‍ അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും ഇ.ഡി പ്രതിചേര്‍ത്തിരുന്നു. ഇതിന്റെ നിയമസാധ്യത ചോദ്യം ചെയ്തു കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കള്ളപ്പണം തടയല്‍ നിയമത്തിലെ 70ാം വകുപ്പില്‍ കമ്പനികളും ഉള്‍പ്പെടുമെന്നും ഈ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിചേര്‍ക്കാമെന്നും വിലയിരുത്തി കോടതി ഹര്‍ജി തള്ളി. ഇതിനെതിരെ എഎപി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ഇപ്പോഴും തീരുമാനമാകാതെ തുടരുകയാണ്.
അതിനിടെ സിപിഎം വിഷയത്തില്‍ രാഷ്ട്രീയ പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ ശക്തമായി രംഗത്തുണ്ട്. സിപിഎം നേതാക്കളെ കുടുക്കാന്‍ ഇഡി നിരത്തിയത് കോടതിയില്‍ പൊളിഞ്ഞ വാദമുഖങ്ങളാണെന്നാണ് വാദം. ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ വീണ്ടും നേതാക്കളെ തെരഞ്ഞുപിടിച്ച് കള്ളക്കേസില്‍ പ്രതിയാക്കുകയാണ്. ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും ബിജെപിയുടെ ചട്ടുകമായാണ് ഇഡി പാര്‍ടിയേയും സിപിഐ എമ്മിന്റെ സമുന്നത നേതാക്കളേയും പ്രതിചേര്‍ത്തത്.
നേരത്തേ എ സി മൊയ്തീന്റെ വീട് റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. ഇത് എഴുതി മൊയ്തീന് നല്‍കിയിരുന്നു. എന്നാല്‍ ഭാര്യയുടെയും മകളുടെയും അക്കൗണ്ട് മരവിപ്പിച്ചു. ഭാര്യ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച പണമാണ് നിക്ഷേപമായി ഉണ്ടായത്. എംഎല്‍എക്ക് ലഭിക്കുന്ന വരുമാനം ഉള്‍പ്പെടെ പണത്തിന്റെ രേഖകളെല്ലാം ഇഡിക്കും കോടതിയിലും ഹാജരാക്കി. ഇഡിയുടെ നടപടി നീതി നിഷേധമാണെന്ന് കോടതി വ്യക്തമാക്കി. ആ പണം തിരിച്ച് നല്‍കേണ്ടിയും വന്നു.
നേരത്തേ കേസില്‍ പ്രതിയാക്കിയ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ അരവിന്ദാക്ഷന് ജാമ്യം നല്‍കാതിരിക്കാന്‍ ഇഡി ശ്രമിച്ചു. എന്നാല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അരവിന്ദാക്ഷന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാന്‍ മതിയായ കാരണങ്ങളുണ്ടെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ടില്‍ 63 ലക്ഷം നിക്ഷേപമെന്ന പേരില്‍ ഇഡി കോടതിയില്‍ ഹാജരാക്കിയ ബാങ്ക് അക്കൗണ്ട് രേഖകള്‍ വ്യാജമായിരുന്നു. പിന്നീട് അരവിന്ദാക്ഷന്റെ ശബ്ദരേഖകളുണ്ടെന്ന് പറഞ്ഞെങ്കിലും പൂര്‍ണരൂപം ഹാജരാക്കാനായില്ലെന്നുമാണ് സിപിഎം കേന്ദ്രങ്ങള്‍ വാദിക്കുന്നത്.
ജില്ലയിലെ എല്ലാ സിപിഐ എം ഓഫീസുകളും ജില്ലാ കമ്മിറ്റിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യാറുള്ളത്. ജനങ്ങളില്‍നിന്ന് പണം ശേഖരിച്ച് കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും ജില്ലാ കമ്മിറ്റിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭൂമി വാങ്ങിയതില്‍ അസാധാരണമായയൊന്നും ഇഡിക്ക് കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇതിന്റെ പേര് പറഞ്ഞാണ് കരുവന്നൂര്‍ കേസില്‍ ജില്ലാ സെക്രട്ടറിമാരായിരുന്ന കെ രാധാകൃഷ്ണന്‍, എ സി മൊയ്തീന്‍, എം എം വര്‍ഗീസ് എന്നിവരെ പ്രതിചേര്‍ത്തിട്ടുള്ളതെന്നും സിപിഎം ആരോപക്കുന്നു.
അതിനിടെ 300 കോടിയോളം രൂപയുടെ ക്രമക്കേടുകള്‍ സൃഷ്ടിച്ച പ്രതിസന്ധിയിലാണെങ്കിലും കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിലൂടെ വരുമാനം വര്‍ധിപ്പിച്ചു കരകയറാന്‍ കിണഞ്ഞു ശ്രമിക്കുകയാണു കരുവന്നൂര്‍ സഹകരണ ബാങ്ക്. 396.79 കോടി രൂപ വായ്പയായി നല്‍കിയതില്‍ 135 കോടിയുടെ കുടിശിക തിരികെപ്പിടിച്ചതായി ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. തട്ടിപ്പു നടത്തിയ സിപിഎം ഭരണസമിതിയെ പിരിച്ചുവിട്ടതിനു ശേഷം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കാണു ഭരണച്ചുമതല.
ആകെ 267.20 കോടി രൂപയുടെ നിക്ഷേപമാണുണ്ടായിരുന്നത്. 149.22 കോടി രൂപ നിക്ഷേപകര്‍ക്കു മടക്കിനല്‍കി. പലരും നിക്ഷേപത്തുക പൂര്‍ണമായി തിരികെ ലഭിക്കണമെന്ന ആവശ്യത്തിലാണ്. നിക്ഷേപകര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചു വലിയ തുകകള്‍ നല്‍കാനാകുന്നില്ലെങ്കിലും ചെറിയ തുകകള്‍ തിരികെ നല്‍കുന്നുണ്ടെന്നു കമ്മിറ്റി പറയുന്നു.