കാഞ്ഞങ്ങാട്: വാട്സാപ്പ് ശബ്ദസന്ദേശത്തിലൂടെ 21കാരിയെ മൊഴി ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവ് അബ്ദുള്‍ റസാഖിനെതിരെ കോടതിയെ സമീപിച്ച് യുവതി. ഭാര്യയ്ക്ക് മാനസിക രോഗമുണ്ടെന്ന് ഈ മുത്തലാഖ് ചൊല്ലിയ ഓഡിയോയില്‍ യുവാവ് ആരോപിച്ചിരുന്നു. ഈ വിഷയമടക്കം ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. യുവതി കഴിഞ്ഞ ദിവസം ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

മുത്തലാഖ് നിരോധനനിയമം പ്രാബല്യത്തില്‍ വന്നശേഷം പോലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്. വിദേശത്തുള്ള ഭര്‍ത്താവ് ഈ മാസം 21-ന് പിതാവിന്റെ ഫോണില്‍ മൂന്നുതവണ തലാഖ് ചൊല്ലിയെന്ന് പറഞ്ഞ് ശബ്ദസന്ദേശം അയച്ചെന്നാണ് പരാതി. 2022 ഓഗസ്റ്റ് എട്ടിനായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭയില്‍ മുസ്ലിം മതാചാരപ്രകാരം രജിസ്റ്റര്‍ ചെയ്തു.

വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം സ്ത്രീധനം പോരെന്നുപറഞ്ഞ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുകയായിരുന്നുവെന്നും വിവാഹസമയത്ത് അണിഞ്ഞ 20 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവ് വിറ്റെന്നും പരാതിയില്‍ പറയുന്നു. വിവാഹനിശ്ചയ സമയത്ത് 50 പവന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ബാക്കി സ്വര്‍ണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നിരന്തര പീഡനമെന്നും പരാതിയിലുണ്ട്.

കാസര്‍കോട് നെല്ലിക്കട്ട സ്വദേശിയായ റസാഖാണ് യുവതിയെ മുത്തലാഖ് ചൊല്ലിയത്. ഫെബ്രുവരി 21നാണ് യുഎഇയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ റസാഖ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്സ് ആപ്പ് വഴി അയച്ചത്. കല്ലൂരാവി സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്.

സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. ഭര്‍തൃമാതാവും സഹോദരിയും നിരന്തരം പീഡിപ്പിക്കുകയും മുത്തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. സ്ത്രീധനം കുറഞ്ഞതോടെ ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ നേരിട്ടതായും ഭക്ഷണമില്ലാതെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മാനസികമായി പീഡിപ്പിതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.