തിരുവനന്തപുരം: കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ലോറി ഡ്രൈവറായ പ്രതി, സംഭവശേഷം മധുരയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസ് സംഘം മധുരയിലെത്തി പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ യുവതി കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഞെട്ടി ഉണര്‍ന്നപ്പോള്‍ പ്രതി ഇറങ്ങിയോടുകയായിരുന്നുവെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും യുവതി പോലീസിനെ അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹോസ്റ്റലിലെ മുറിയില്‍ ഒറ്റയ്ക്കായിരുന്നു യുവതി താമസിച്ചിരുന്നത്. രാവിലെയാണ് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചതെന്നും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നെത്തി ടെക്‌നോപാര്‍ക്കിലടക്കം ജോലി ചെയ്യുന്ന ഒട്ടേറെ യുവതികള്‍ ഇവിടെ വീട് വാടകയ്‌ക്കെടുത്തും പേയിങ് ഗസ്റ്റായും കഴിയുന്നുണ്ട്. അത്തരമൊരു സ്ഥലത്തുണ്ടായ ഈ സംഭവം വലിയ സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഐടി ജീവനക്കാരിയായ ഇരുപത്തി അഞ്ചുകാരിയെയാണ് മുറിക്കുള്ളില്‍ ആരുമില്ലാത്ത സമയം നോക്കി ആക്രമിച്ചത്. രണ്ടുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് പെണ്‍കുട്ടിയുടെ മുറി. റൂം മേറ്റ്‌സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും കൃത്യമായി ബോധ്യമുള്ളയാളാവും പ്രതിയെന്നാണ് പൊലീസിന്റെ നിഗമനം. ഈ മുറിയില്‍ പെണ്‍കുട്ടി മാത്രമാണുണ്ടായിരുന്നത്. മറ്റ് മുറികളിലെല്ലാം ഒന്നിലേറെപ്പേരുണ്ടായിരുന്നു.

ഈപ്രദേശത്തെക്കുറിച്ച് കൃത്യമായ അറിവുള്ള ആളാണ് കൃത്യത്തിന് പിന്നിലെന്നും പൊലീസ് കണക്കുകൂട്ടിയിരുന്നു. ഇതിനിടെ, ഹോസ്റ്റലിലെ പീഡനത്തെത്തുടര്‍ന്ന് കഴക്കൂട്ടത്തെ ഹോസ്റ്റലുകള്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ഹോസ്റ്റലുകളില്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. വനിതാ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് നഗ്നതാ പ്രദര്‍ശനം അടക്കം സാമൂഹിക വിരുദ്ധരുടെ ശല്യം നേരത്തെയും പരാതികളുണ്ടായിരുന്നു. ഇതിനിടെയാണ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയുള്ള പീഡനം നടന്നത്. പ്രതിയെ ഉടന്‍തന്നെ പോലീസ് കേരളത്തിലെത്തിക്കും.