ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി തച്ചമറ്റത്തില്‍ ജെയ്‌സണ്‍ (45), സുഹൃത്ത് നടുക്കുടിയില്‍ (മോളോകുടിയില്‍) ബിജു (52) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മുതല്‍ ഫയര്‍ ഫോഴ്‌സും നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് ഇവര്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം ആനയിറങ്കല്‍ ജലാശയത്തില്‍ എത്തിയത്. ഡാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയ സംഘത്തെ ഡാം സുരക്ഷാ ജീവനക്കാര്‍ പിന്തിരിപ്പിച്ച് മടക്കി അയച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൂപ്പാറയില്‍ ഇറക്കിയ ശേഷം ജയ്‌സണും ബിജുവും ആറ് മണിയോടെ വീണ്ടും ഡാമില്‍ എത്തുകയായിരുന്നു.

തങ്ങള്‍ തമിഴ്‌നാട്ടിലേക്ക് പോവുകയാണെന്ന് മറ്റ് രണ്ടുപേരോട് പറഞ്ഞ ജെയ്‌സണും ബിജുവും വീണ്ടും ഡാമിന്റെ എതിര്‍ഭാഗത്ത് എത്തുകയായിരുന്നു. ഇവിടെ കുളിക്കാന്‍ ശ്രമിക്കുമ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ജെയ്‌സണും അപകടത്തില്‍പെട്ടതെന്നാണ് നിഗമനം.

ഇന്ന് രാവിലെ തേയില തോട്ടത്തില്‍ എത്തിയ തൊഴിലാളികള്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു. ജയ്സന്റെ ഫോണാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവര്‍ ഡാമില്‍ അപകടത്തില്‍പെട്ടെന്ന് സംശയം ഉയര്‍ന്നത്. ഇവിടെ ഡാമിന് സമീപത്ത് വാഹനവും ചെരുപ്പും വസ്ത്രങ്ങളും കണ്ടതോടെ ഡാമില്‍ അകപ്പെട്ടു എന്ന് സ്ഥിരീകരിച്ച് തെരച്ചില്‍ നടത്തുകയായിരുന്നു. പിന്നാലെ വനം വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും സ്ഥലത്ത് തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബിജുവിന്റെ വസ്ത്രങ്ങളും ചെരിപ്പും കരയില്‍ത്തന്നെ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി മുതല്‍ ഇരുവരുടെയും ബന്ധുക്കള്‍ ഇവര്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ ആനയിറങ്കലിന് സമീപം ജെയ്‌സന്റെ വാഹനം കിടക്കുന്നത് കണ്ട ചില നാട്ടുകാരാണ് ഡാം സുരക്ഷാ വിഭാഗം ജീവനക്കാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിജുവിന്റെ വസ്ത്രങ്ങളും ഇരുവരുടെയും മൊബൈല്‍ ഫോണുകളും കരയില്‍ നിന്ന് ലഭിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തില്‍ പരിശോധന നടത്തി. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ജെയ്‌സന്റെ മൃതദേഹം ജലാശയത്തില്‍ നിന്ന് ലഭിച്ചത്. ബിജുവിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നും രണ്ട് സ്‌കൂബ ടീമുകളും എത്തി തിരച്ചില്‍ ആരംഭിച്ചു. വൈകുന്നേരം മൂന്നരയോടെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഐബിയാണ് മരിച്ച ജെയ്‌സന്റെ ഭാര്യ. മക്കള്‍: അജല്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), എയ്ഞ്ചല്‍ (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി). ബിജുവിന്റെ ഭാര്യ സുമത, മക്കള്‍: കൃഷ്ണ, കാര്‍ത്തിക. മാര്‍ച്ച് രണ്ടിന് മകള്‍ കൃഷ്ണയുടെ വിവാഹനിശ്ചയം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ബിജുവിന്റെ മരണം.