അമേഠി: അമേഠിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്ന സംഭവം രാജ്യത്തെ നടക്കുന്നതായി മാറുകയാണ്. അധ്യാപകനും ഭാര്യയും രണ്ട് മക്കളുമാണ് കൊല ചെയ്യപ്പെട്ടത്. ഈ സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് കൃത്യമായ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതി ചന്ദന്‍ വര്‍മ ഒരു മാസത്തോളം കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് വ്യക്തമാകുന്ന കാര്യം.

ഒരു മാസത്തോളമായി പ്രതി ചന്ദന്‍ വര്‍മ ആസൂത്രണം ചെയ്തിരുന്നതായും നിഗൂഢമായ രീതിയിലാണെങ്കിലും അയാള്‍ തന്റെ ഉദ്ദേശ്യങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. 'അഞ്ച് പേര്‍ മരിക്കും, ഞാന്‍ ഉടന്‍ കാണിച്ചുതരാം' എന്ന വാട്ട്സ്ആപ്പ് സന്ദേശം ചന്ദന്‍ വര്‍മ പോസ്റ്റ് ചെയ്തിരുന്നു. കൊലക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് സൂചന.

കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ നീക്കം. സുനില്‍ കുമാര്‍, ഭാര്യ പൂനം ഭാരതി, അവരുടെ ഒന്നും ആറും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവരെ വ്യാഴാഴ്ചയാണ് അമേഠിയിലെ ഭവാനി നഗറിലെ വീട്ടില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ചന്ദന്‍ വര്‍മ്മയുടെ പേരില്‍ രണ്ട് മാസം മുമ്പ് പൂനം ഭാരതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ചന്ദന്‍ വര്‍മ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി ചന്ദന്‍ ആയിരിക്കുമെന്നും ഭാരതി പറഞ്ഞിരുന്നു.

ആഗസ്ത് 18 ന് റായ്ബറേലിയിലെ ഒരു ആശുപത്രിയില്‍ പൂനം ഭാരതി പോയിരുന്നപ്പോള്‍ ചന്ദന്‍ ഇവരോട് മോശമായി പെരുമാറിയെന്നും അത് എതിര്‍ത്തപ്പോള്‍ തന്നേയും ഭര്‍ത്താവിനേയും തല്ലിയെന്നും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ചന്ദന്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച, ചന്ദന്‍ വര്‍മയെ കസ്റ്റഡിയിലെടുത്തതായും സെപ്തംബര്‍ 12 മുതലുള്ള ഇയാളുടെ വാട്സ്ആപ്പ് സ്റ്റാറ്റസിന്റെ സ്‌ക്രീന്‍ഷോട്ട് കണ്ടെത്തിയതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതില്‍ 'അഞ്ച് പേര്‍ മരിക്കാന്‍ പോകുന്നു'യെന്നതായി ഇയാള്‍ സ്റ്റാറ്റസ് വെച്ചിരുന്നു. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് അമേഠിയിലെ പ്രശസ്തമായ ക്ഷേത്രത്തിലും ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്വേഷണം യുപി പ്രത്യേക ടാസ്‌ക് ഫോഴ്സിന് (എസ്ടിഎഫ്) കൈമാറിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചന്ദന്‍ വര്‍മ ഉള്‍പ്പെടെയുള്ള ആയുധധാരികളായ ഒരു സംഘം അധ്യാപകനായ സുനിലിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി എല്ലാ അംഗങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയയിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.