പത്തനംതിട്ട: കഞ്ചാവ് വലിച്ചതിന് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ.എം. സുരേഷിനെ(58) മരിച്ച നിലയില്‍ കണ്ടെത്തിയതിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദനം തെളിഞ്ഞതും സംബന്ധിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. പോലീസ് കസ്റ്റഡി മര്‍ദനം സംശയിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസാണ് ഗൗരവം മനസിലാക്കി സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ട് ഇന്നലെ ഡിജിപി ഉത്തരവിറക്കിയത്.

ജില്ലാ പോലീസ് മേധാവി രണ്ടു മാസത്തോളം കസ്റ്റഡി പീഡനം സംബന്ധിച്ച ഫയല്‍ പൂഴ്ത്തി വച്ചിരുന്നു. മാധ്യമങ്ങളിലുടെ ഈ സംഭവം പുറത്തായത് വിവാദമായി. കഞ്ചാവിന്റെ ഉറവിടം തേടി പോലീസ് സുരേഷിനെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് സംശയം. മാര്‍ച്ച് 16 ന് വൈകിട്ട് ആറേമുക്കോലോടെയാണ് കോയിപ്രം സ്റ്റേഷനിലെ രണ്ടംഗ പട്രോളിങ് സംഘം സുരേഷിനെ കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയില്‍ എടുത്തത്. കേസെടുത്ത ശേഷം വിട്ടയച്ചുവെന്നാണ് പോലീസ് ഭാഷ്യം. 19 ന് വീണ്ടും ഇയാളെ പോലീസ് വിളിപ്പിച്ചു.

22 ന് രാവിലെ കോന്നി ഇളകൊള്ളൂര്‍ പാലം ജങ്ഷനിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് പിന്നീട് സുരേഷിനെ കണ്ടെത്തുന്നത്. കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും പുറത്തും മുതുകിലും ചൂരല്‍ കൊണ്ട് അടിയേറ്റിരുന്നുവെന്നും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോന്നി എസ്.എച്ച്.ഓ പി. ശ്രീജിത്ത് വിശദമായ അന്വേഷണം നടത്തി. സുരേഷ് വണ്ടിയോടിച്ചിരുന്ന വീട്ടിലെ വയോധികയാണ് പോലീസിന്റെ കസ്റ്റഡി മര്‍ദനം സ്ഥിരീകരിച്ചത്.

പോലീസ് കസ്റ്റഡിയില്‍ എടുത്ത ദിവസം തന്നെ സുരേഷിനെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. മര്‍ദനമേറ്റ് അവശനിലയിലായ സുരേഷ് കാര്‍ ഉടമയുടെ വീട്ടിലെത്തി തന്നെ ഇനി ഒന്നിനും കൊള്ളില്ലെന്നും പുല്ലാട്ടെ പോലീസുകാര്‍ ശരിക്കു മര്‍ദിച്ചുവെന്നും നില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നും പറഞ്ഞിരുന്നു. താനാണ് ചികില്‍സയ്ക്കുള്ള പണം സുരേഷിന് നല്‍കിയതെന്നും ഇവര്‍ പറഞ്ഞു. സാഹചര്യത്തെളിവുകള്‍ അടക്കം കണക്കാക്കി കോന്നി എസ്.എച്ച്.ഓ കസ്റ്റഡി മര്‍ദനം സംശയിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

പക്ഷേ, ഇത് വെളിച്ചം കാണുകയോ തുടര്‍ നടപടി ഉണ്ടാവുകയോ ചെയ്തില്ല. എസ്.പി റിപ്പോര്‍ട്ട് പൂഴ്ത്തിയ വിവരം ഇതിനിടെ പുറത്തു വന്നു. വിഷയം ചൂടു പിടിച്ചതോടെ മേയ് 22 ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തില്‍ 14 അംഗം സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. എന്നാല്‍, അന്വേഷണം എസ്.പി വാക്കാല്‍ മരവിപ്പിച്ചു. ഇതും വിവാദമായതോടെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം ഏറ്റെടുത്തു. ഇതിനിടെ സുരേഷിനെ മറ്റൊരാള്‍ മര്‍ദിച്ചുവെന്ന് കാട്ടി മേയ് 23 ന് പുലര്‍ച്ചെ 2.43 ന് മറ്റൊരു എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം വഴിമാറ്റി വിടാനും നീക്കം നടന്നു.

ഇതും വാര്‍ത്തയായതോടെ ജില്ലാ പോലീസ് മേധാവി അടക്കം വെട്ടിലായി. കോയിപ്രം എസ്.എച്ച്.ഓ ആയിരുന്ന ജി. സുരേഷ്‌കുമാറിന സസ്പെന്‍ഡ് ചെയ്ത് എസ്.പി തലയൂരാനുള്ള നീക്കം നടത്തി. കേസ് ഫയല്‍ ഇത്രയും നാളും പൂഴ്ത്തി വച്ചിരുന്നുവെന്ന വിവരം ഗൗരവമായി എടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എസ്.പിയെ കൂടി അന്വേഷണ പരിധിയില്‍ വരുത്തിക്കൊണ്ടാണ് ഇപ്പോള്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയിരിക്കുന്നത്.

രണ്ടു മാസം എസ്.പി ഫയല്‍ പൂഴ്ത്തിയത് എന്തിനെന്നതാകും പ്രധാനമായും അന്വേഷണ പരിധിയില്‍ വരിക. കസ്റ്റഡി മര്‍ദനത്തിന് ഉത്തരവിട്ടത് ജില്ലാ പോലീസ് മേധാവിയാണെന്ന സംശയം ഉയരുന്നുണ്ട്. ഇതാകാം ഫയല്‍ പൂഴ്ത്തി വയ്ക്കാന്‍ കാരണമായതെന്നും കരുതുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതോടെ എല്ലാ ചോദ്യങ്ങള്‍ക്കും എസ്പിയും കൂടി മറുപടി പറയേണ്ടി വരും.