തിരുവനന്തപുരം: ഗൂഗിൾ പേ വഴി പണം നൽകുന്നതിൽ തടസ്സമുണ്ടായതിനെത്തുടർന്ന് രാത്രിയിൽ വിജനമായ സ്ഥലത്ത് കെഎസ്ആർടിസി ബസിൽ നിന്ന് യുവതിയെ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് വെള്ളറട സ്വദേശിനിയും കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായ ദിവ്യക്ക് ദുരനുഭവമുണ്ടായത്. കണ്ടക്ടർ വഴിയിൽ ഇറക്കിവിട്ടതിനെ തുടർന്ന് രണ്ടര കിലോമീറ്ററോളം നടന്ന ശേഷമാണ് ദിവ്യക്ക് വീട്ടിലെത്താൻ സാധിച്ചത്.

ജോലി കഴിഞ്ഞ് കൂനമ്പനയിൽ നിന്ന് വെള്ളറടയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദിവ്യ, പതിവായി രാത്രി ഒമ്പതിന് ശേഷമുള്ള അവസാന ബസാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബസിൽ കയറിയത്. പേഴ്സ് എടുക്കാൻ മറന്നതിനാൽ ഗൂഗിൾ പേ വഴി ടിക്കറ്റ് നിരക്കായ 18 രൂപ നൽകാനായിരുന്നു ദിവ്യയുടെ ശ്രമം.

എന്നാൽ, കാരക്കോണത്തുനിന്ന് ടിക്കറ്റ് എടുക്കുന്നതിനിടെ സെർവർ തകരാർ കാരണം ഇടപാട് നടന്നില്ല. അൽപ്പം മുന്നോട്ട് പോയാൽ റേഞ്ചുള്ള സ്ഥലമെത്തുമെന്നും അപ്പോൾ പണം അയക്കാമെന്നും ദിവ്യ കണ്ടക്ടറോട് പറഞ്ഞിരുന്നു. എന്നിട്ടും പ്രകോപിതനായ കണ്ടക്ടർ തോലടിക്കടുത്ത് വിജനമായ സ്ഥലത്ത് യുവതിയെ ഇറക്കിവിടുകയായിരുന്നു. വെള്ളറട എത്തുമ്പോൾ ഭർത്താവ് പണം സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞിട്ടും യാത്ര തുടരാൻ കണ്ടക്ടർ അനുവദിച്ചില്ലെന്നും മറ്റ് യാത്രക്കാരുടെ മുന്നിൽ വെച്ച് അധിക്ഷേപിച്ചെന്നും ദിവ്യ പരാതിയിൽ പറയുന്നു.


തെരുവുവിളക്കുകൾ പോലുമില്ലാത്ത തോലടിയിൽ നിൽക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനെത്തുടർന്ന് ദിവ്യ ഭർത്താവിനെ വിവരമറിയിച്ചു. പിന്നീട് രണ്ടര കിലോമീറ്ററോളം നടന്ന ശേഷമാണ് ഭർത്താവ് ബൈക്കിലെത്തി അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഈ ദുരനുഭവത്തിൽ ഗതാഗത വകുപ്പിനും കെഎസ്ആർടിസി കോർപ്പറേഷനും ദിവ്യ പരാതി നൽകിയിട്ടുണ്ട്.

പരാതി ഗൗരവകരമായി കണക്കിലെടുത്ത് കണ്ടക്ടർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിനടപടിയെടുക്കാനാണ് കെഎസ്ആർടിസി തീരുമാനം. കെഎസ്ആർടിസിയുടെ വിജിലൻസിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് രാത്രിയിൽ വിദ്യാർഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാത്തതിനെത്തുടർന്ന് ഒരു കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് നീക്കം ചെയ്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ഇത്തരം പെരുമാറ്റം ആവർത്തിക്കുന്നത് സ്ഥാപനത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്നതിനാൽ, ഈ വിഷയത്തിൽ കർശന നടപടി പ്രതീക്ഷിക്കുന്നു.