കൊല്ലം: മകളുടെ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചശേഷം ചുറ്റികയ്ക്ക് അടിച്ചും കാലില്‍ വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം കഠിനതടവ്. കല്ലുവാതുക്കല്‍ നടയ്ക്കല്‍ ചേരിയില്‍ ഉത്രംവീട്ടില്‍ അരവിന്ദനെ (63) യാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദ് ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴയൊടുക്കാനും ഉത്തരവായി. മകളുടെ ഭര്‍ത്താവായ അഞ്ചല്‍ കോട്ടുക്കല്‍ ആലംകോട് രാഗേഷ് ഭവനില്‍ രാഗേഷാണ് (33) ദാരുണമായി കൊല്ലപ്പെട്ടത്.

2018 ജനുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ മകള്‍ ആതിരയുടെ ഭര്‍ത്താവായിരുന്നു രാഗേഷ്. ആതിര ആദ്യവിവാഹം വേര്‍പെടുത്തിയശേഷം 2015-ല്‍ രാഗേഷിനെ വിവാഹം ചെയ്തു. രാഗേഷിന്റെ ആദ്യവിവാഹമായിരുന്നു ഇത്. വിവാഹാലോചനാവേളയില്‍ രാഗേഷിന് തൊഴില്‍ കണ്ടെത്താന്‍ പ്രതി സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിരുന്നു. വിവാഹശേഷം അതില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്ന് ഇരുവരും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. പ്രതിയുടെ വീട്ടില്‍ പോയ ഭാര്യ ആതിരയും കുഞ്ഞും മടങ്ങിവരാത്തതിനെ തുടര്‍ന്ന് രാഗേഷ് സംഭവദിവസം അവരെ അന്വേഷിച്ച് അവിടെ എത്തി.

ആ സമയത്ത് വീട്ടിലുണ്ടായിരുന്ന പ്രതി മുന്‍വിരോധം വെച്ച് രാഗേഷിനെ ആസിഡ് ഒഴിച്ച ശേഷം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. റബ്ബര്‍ഷീറ്റ് വ്യാപാരിയായ അരവിന്ദന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഫോമിക് ആസിഡ് രാഗേഷിന്റെ മുഖത്തും ദേഹത്തും ഒഴിച്ചു. പ്രാണരക്ഷാര്‍ഥം പുറത്തേക്കോടിയ രാഗേഷ് വാട്ടര്‍ ടാങ്കില്‍നിന്ന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നപ്പോള്‍ ചുറ്റികയും വെട്ടുകത്തിയുമായെത്തി അടിച്ചും കാലില്‍ വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

എട്ടാം സാക്ഷിയായ ഭാര്യ ആതിരയും കൃത്യം കണ്ട അയല്‍ക്കാരും പ്രതിക്ക് അനുകൂലമായി കോടതിയില്‍ കൂറുമാറിയിരുന്നു. രാഗേഷ് അത്യാസന്നനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മജിസ്ട്രേറ്റിന് നല്‍കിയ മരണമൊഴിയാണ് നിര്‍ണായകമായത്. 2018 ഏപ്രില്‍ 22-നാണ് രാഗേഷ് മരിച്ചത്. പാരിപ്പള്ളി പോലീസ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസ് അന്വേഷിച്ചത് പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എസ്.ഷെരീഫ്, പി.രാജേഷ് എന്നിവരാണ്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി.മുണ്ടയ്ക്കല്‍ ഹാജരായി. എ.എസ്.ഐ. രഞ്ജുഷ പ്രോസിക്യൂഷന്‍ സഹായിയായി.