- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുകളിലേക്കുള്ള അതിവേഗ സഞ്ചാരം നിയന്ത്രിക്കാനുള്ള സംവിധാനം ലിഫ്റ്റിലില്ല; ജ്വല്ലറി ഉടമയുടെ തല ക്യാബിന്റെ മേൽക്കൂരയിൽ ഇടിച്ചത് ലിഫ്റ്റ് അതിവേഗത്തിൽ നിന്നപ്പോളുണ്ടായ ആഘാതത്തിൽ; സാങ്കേതികവിദ്യ കൈകാര്യം ചെയ്തതിലുണ്ടായ പിഴവ് അപകട കാരണം; ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടോയെന്ന് പരിശോധിക്കും; കട്ടപ്പനയിലേത് അസ്വാഭാവിക മരണം
ഇടുക്കി: നിയന്ത്രണം വിട്ട ലിഫ്റ്റ് മേൽക്കൂരയിൽ ഇടിച്ച് ജ്വല്ലറി ഉടമ മരിച്ച സംഭവത്തിലെ ആശയക്കുഴപ്പങ്ങൾ മാറുന്നില്ല. ലിഫ്റ്റ് അതിവേഗം മുകളിലേക്ക് പോകാനുള്ള സാധ്യതകളിൽ വ്യത്യസ്ത അഭിപ്രായമാണ് വിദഗ്ധർ പങ്ക് വെക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. കട്ടപ്പന പവിത്ര ഗോൾഡ് ജ്വല്ലറിയിലുണ്ടായ അപകടത്തിൽ മാനേജിങ് പാർട്നർ അമ്പലക്കവല വി.ടി പടി പുളിക്കൽ സണ്ണി ഫ്രാൻസിസ് (65) ആണ് മരിച്ചത്. ലിഫ്റ്റിന്റെ സാങ്കേതികവിദ്യ അറിയാത്തവർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
കോണ്‍ എലവേറ്റേഴ്‌സ് എന്ന കമ്പനിയുടെ ലിഫ്റ്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട ലിഫ്റ്റ് കമ്പനിയുടെ പരിശോധനയും നടക്കുന്നുണ്ട്. കമ്പനിയിലെ വിദഗ്ധരുടെ നിർദേശപ്രകാരം ജീവനക്കാർ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത്. ഇവരുടെ പരിചയ കുറവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലിഫ്റ്റ് മുകളിലേക്ക് നീക്കാൻ ഒരു ലിവറാണ് ഉപയോഗിക്കുന്നത്. ഇത് വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ ജീവനക്കാർക്ക് അറിയില്ലായിരുന്നു. ലിവർ ഉപയോഗിച്ചപ്പോൾ ഉണ്ടായ അപാകത കാരണമാണ് ലിഫ്റ്റ് അതിവേഗം മുകളിലേക്ക് പോകാൻ കാരണമായതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ലിഫ്റ്റ് അതിവേഗം താഴേക്ക് സഞ്ചരിക്കുന്നത് തടയാനുള്ള എമർജൻസി ബ്രേക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ലിഫ്റ്റിന്റെ മുകളിലേക്കുള്ള അതിവേഗത നിയന്ത്രിക്കാനുള്ള സംവിധാനം നിലവിൽ കണ്ടുപിടിച്ചിട്ടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ലിഫ്റ്റിന്റെ ക്യാബിന് മുകളിലും താഴെയുമായി നിശ്ചിത അളവിൽ വിടവുണ്ട്. ഇതിനാൽ ക്യാബിൻ നിലത്ത് പതിക്കുകയോ, മുകളിൽ ഇടിക്കുകയോ ഇല്ല. ലിഫ്റ്റ് അതിവേഗത്തിൽ മുകളിലേക്ക് പോയി നിന്നപ്പോൾ ഉണ്ടായ ആഘാതത്തിലാണ് സണ്ണിയുടെ തല ലിഫ്റ്റ് ക്യാബിന്റെ മേൽക്കൂരയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സണ്ണിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അഗ്നിരക്ഷാസേനയെത്തി 2 മണിക്കൂറെടുത്ത് ലിഫ്റ്റ് വെട്ടിപ്പൊളിച്ചാണ് സണ്ണിയെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓരോ കമ്പനികളുടെയും ലിഫ്റ്റിന് തനതായ പ്രവർത്തന സംവിധാനം ഉണ്ട്. ഓരോ നിലയിലേക്കും തിരിച്ചുമുള്ള വേഗം ഉൾപ്പെടെ കൺട്രോൾ യൂണിറ്റിൽ പ്രോഗ്രാം ചെയ്തിരിക്കും. വൈദ്യുതി പോയാൽ തൊട്ടടുത്ത നിലയിലേക്കു ലിഫ്റ്റ് എത്തി നിന്ന്, വാതിൽ തനിയെ തുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇത്തരത്തിൽ പ്രോഗ്രാം ചെയ്യാൻ സാധിക്കും. കൺട്രോൾ യൂണിറ്റിലേക്കുള്ള സിഗ്നലിൽ വ്യതിയാനം സംഭവിച്ചതാകാം ലിഫ്റ്റ് അതിവേഗം മുകളിലേക്കു പോകാൻ കാരണമെന്നും വിദഗ്ധർ പറയുന്നു. ജ്വല്ലറി ഉടമയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംശയങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ് വിദഗ്ധർക്കുള്ളത്. അതേസമയം റോപ്പാണ് പൊട്ടിയതെങ്കിൽ ലിഫ്റ്റ് താഴേക്ക് പോകാനായിരുന്നു സാധ്യത.
അപകടം സംബന്ധിച്ച് അന്വേഷണം നടത്താന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. കോണ്‍ എലവേറ്റേഴ്‌സ് എന്ന കമ്പനിയുടെ ലിഫ്റ്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സാധാരണ ഗതിയിലുള്ള മെയിന്റനന്‍സ് നടത്തിയിരുന്നു എന്ന് കമ്പനി അധികൃതര്‍ പറയുന്നു. ലിഫ്റ്റ് ഇത്തരത്തില്‍ നിശ്ചലമായാല്‍ തൊട്ടടുത്ത നിലയിലെത്തി ഓട്ടോമാറ്റിക്കായി വാതില്‍ തുറക്കേണ്ടതാണ്. ലിഫ്റ്റിനുണ്ടായ സാങ്കേതിക പ്രശ്‌നം എന്താണെന്ന് പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു.
നിയന്ത്രണ സംവിധാനത്തിലുണ്ടാകുന്ന തകരാർ, ബ്രേക്ക് നഷ്ടപ്പെടുന്നതോ ആയ കാരണം കൊണ്ട് ലിഫ്റ്റ് പെട്ടെന്ന് മറ്റൊരു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്. ചില സംഭവങ്ങളിൽ ബ്രേക്ക് തകരാറിലാവുകയും ലിഫ്റ്റിൽ നേരിയ ഭാരം മാത്രം അനുഭവപ്പെടുകയും ചെയ്താൽ ലിഫ്റ്റ് മുകളിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്.