കായംകുളം: ലൗ ജിഹാദ് ആരോപണം ഉയര്‍ന്നതോടെ പ്രാണഭയത്തില്‍ ജാര്‍ഖണ്ഡ് സ്വദേശികള്‍ കേരളത്തില്‍ അഭയം തേടി. ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മ്മയുമാണ് കായംകുളത്ത് എത്തി വിവാഹിതരായത്. രണ്ട് മതത്തില്‍ പെട്ട ഇവര്‍ വിവാഹത്തിന് ഒരുങ്ങിയോടെയാണ് ലൗ ജിഹാദ് ആരോപണം ഉയര്‍ന്നത്. ഇതോടെയാണ് ജാര്‍ഖണ്ഡില്‍ വധഭീഷണി നേരിടുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടി ഇരുവരും കേരളത്തിലേക്ക് എത്തുകയാണ്. കായംകുളത്താണ് ഇരുവരും ഇപ്പോഴുള്ളത്.

ഇവര്‍ കേരളത്തില്‍ എത്തിയത് അറിഞ്ഞ് ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാന്‍ തയ്യാറായില്ല. പൊലീസുകാരോടൊപ്പമാണ് ബന്ധുക്കള്‍ എത്തിയത്. കുടുംബത്തിനെതിരെയും വധഭീഷണി ഉണ്ടെന്ന് ഇവര്‍ പറയുന്നു. പ്രായപൂര്‍ത്തിയായവരാണെന്നും സംരക്ഷണം നല്‍കുമെന്നും കായംകുളം ഡിവൈഎസ്പി വ്യക്തമാക്കി.

തങ്ങള്‍ പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് ഇരുവരും പറയുന്നത്. ഇതിനിടെയാണ് കഴിഞ്ഞമാസം ആശ വര്‍മയുടെ കുടുംബം 45കാരനുമായി വിവാഹം ഉറപ്പിച്ചത്. ഇതറിഞ്ഞ് വിദേശത്ത് നിന്ന് മുഹമ്മദ് ഗാലിബ് നാട്ടിലേക്കെത്തുകയായിരുന്നു. എന്നാല്‍ ഇതരമതസ്ഥരായതിനാല്‍ ഇരുകൂട്ടരുടെയും ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനിടെ വിഷയം ജാര്‍ഖണ്ഡില്‍ ലൗ ജിഹാദ് എന്ന ആരോപണമായി ഉയര്ന്നു.

ഇതിന്റെ ഭാഗമായി പ്രദേശത്ത് സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്ന സംഭവങ്ങള്‍ ഉണ്ടായി. പിന്നീട് മുഹമ്മദ് ഗാലിബിനൊപ്പം ജോലി ചെയ്യുന്ന ഗള്‍ഫിലെ തന്റെ കൂട്ടുകാരനായ കായംകുളം സ്വദേശിയാണ് കേരളത്തിലേക്ക് എത്താന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഇരുവര്‍ കേരളത്തിലെത്തിയത്. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഫെബ്രുവരി 9നാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. 11ന് ഇരുവരും ഇസ്ലാം മത വിശ്വാസ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം തന്റെ ബന്ധുക്കളെന്ന പേരില്‍ ആലപ്പുഴയില്‍ എത്തിയവര്‍ ഗുണ്ടകളാണെന്ന് ആശവര്‍മ്മ പറയുന്നു. ആശ വര്‍മയെ മുഹമ്മദ് ഗാലിബ് തട്ടിക്കൊണ്ടു പോയി എന്ന പരാതിയില്‍ ചിത്തപൂര്‍ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് അന്വേഷിച്ചാണ് ജാര്‍ഖണ്ഡ് പോലീസും കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കുകയാണ് ഉണ്ടായത്.