കൊച്ചി: വിദേശ തൊഴില്‍ വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ കേസില്‍ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗം എന്ന് പറഞ്ഞ് ഉദ്യോഗാര്‍ഥികളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത ചങ്ങനാശേരി സ്വദേശി ലക്‌സണ്‍ ഫ്രാന്‍സിസ് അഗസ്റ്റിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്തു ഏകദേശം 22 ഓളം ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. മുന്‍പും പലതട്ടിപ്പു കേസുകളിലും അറസ്റ്റിലായിട്ടുള്ള ആളാണ് ല്ക്‌സണ്‍ ഫ്രാന്‍സിസ്.

ചങ്ങനാശേരി സ്വദേശിയായ ലക്‌സണിന് ബ്രിട്ടിഷ് പൗരത്വം ഉണ്ടായിരുന്നതായും അവിടെ ദീര്‍ഘകാലം ജോലി ചെയ്യുകയും 2017ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. 2019ല്‍ കേരളത്തില്‍ എത്തിയ ഇയാള്‍ ഈ കാര്യങ്ങള്‍ നാട്ടിലുള്ള ഉദ്യോഗാര്‍ഥികളോട് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

2021 മുതല്‍ ഇയാള്‍ക്കെതിരെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ ലക്‌സന്‍ ചങ്ങനാശേരിയിലെ വീട്ടില്‍ എത്തിയെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. നേരത്തെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി യുകെ ജോയിന്റ് കണ്‍വീനര്‍ ചമഞ്ഞു ലക്‌സണ്‍ നടന്നിരുന്നു. എഐസിസിയുടെ കീഴിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഒസി) യൂറോപ്പ് കേരള ചാപ്റ്റര്‍ കോഓര്‍ഡിനേറ്ററുമായിരുന്ന ഇയാള്‍ സഭയുടെ സ്വന്തം ആളെന്ന് പറഞ്ഞാണ് നടന്നിരുന്നത്.

ചങ്ങനാശേരി തുരുത്തി സ്വദേശിയാണ് ഇയാള്‍. അടുത്തകാലത്തിയാ ബിജെപിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനമെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ ഇക്കാര്യം വ്യക്തമാണ്. ദ്വീര്‍ഘകാലം യുകെയില്‍ ജോലി ചെയ്തിരുന്നു ഇയാള്‍. ബ്രിട്ടീഷ് പൗരത്വവുമുണ്ടായിരുന്നു. കേരളത്തില്‍ എത്തിയ ശേഷമാണ് പലവിധത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പുകള്‍ തുടങ്ങിയത്. ബലാത്സംഗ കേസ് അടക്കം ഇയാള്‍ക്കെതിരെയുണ്ട്. ഈ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസിന്റെ വിചാരണാ നടപടികള്‍ തുടര്‍ന്നു വരികായണ്. ഇതിനിടെയാണ് സാമ്പത്തിക തട്ടിപ്പു കേസില്‍ ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. വ്യാജ ഡോക്ടറേറ്റുമായാണ് ഈ തട്ടിപ്പുകാരന്‍ വിലസുന്നത്.