ബെംഗളൂരു: യുവതിയുടെ മൃതദേഹം കഷ്ണങ്ങളായി ഫ്രിഡ്ജിനുള്ളില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മി നീലമംഗല (29)യെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 32 കഷ്ണങ്ങളാക്കി മൃതദേഹം വെട്ടി നുറുക്കിയാണ് ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആരാണെന്ന് വിവരം ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഇതിനിടയിലാണ് മഹാലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് ഹേമന്ത ദാസ് പുതിയ വെളിപ്പെടുത്തലുമായി എത്തിയത്. തന്റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നാണ് ദാസ് വെളിപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അവളുടെ കാമുകനായ അഷ്റഫ് ആണ് ക്രൂരമായ കൊലപാതകം നടത്തിയത് എന്നും ഇയാള്‍ ആരോപിക്കുന്നു

ബൗറിംഗ് ആന്‍ഡ് ലേഡി കഴ്‌സണ്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലെത്തി മൃതദേഹം കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ദിവസം മുമ്പ് മകളുടെ ഒരു കാര്യത്തിന് നെലമംഗലയിലെ തന്റെ കടയിലെത്തിയപ്പോഴാണ് അവളെ അവസാനമായി കണ്ടതെന്നും ദാസ് പറഞ്ഞു. മഹാലക്ഷ്മി, ഉത്തരാഖണ്ഡ് സ്വദേശി അഷ്‌റഫുമായി ബന്ധത്തിലായിരുന്നു. ഇയാള്‍ നെലമംഗലയിലെ സലൂണില്‍ ജോലി ചെയ്തിരുന്നതായും ഹേമന്ത് ദാസ് പറയുന്നു.

ഇയാളാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് കരുതുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മഹാലക്ഷ്മി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിലെത്തി അഷ്‌റഫിനെതിരെ ബ്ലാക്ക്‌മെയിലിങ്ങിന് പരാതി നല്‍കിയിരുന്നുവെന്നും ദാസ് പറയുന്നു. ആറ് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഒമ്പത് മാസം മുമ്പാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. ഡിസംബറില്‍ ഒരു തര്‍ക്കത്തിന്റെ പേരില്‍ മഹാലക്ഷ്മി എനിക്കെതിരെയും നെലമംഗല പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയിരുന്നു.

ഞങ്ങള്‍ വേര്‍പിരിഞ്ഞ ശേഷം അവര്‍ വയലിക്കാവില്‍ തനിച്ചായി. വെള്ളിയാഴ്ച, അവര്‍ താമസിക്കുന്ന ഒന്നാം നിലയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ എന്നെ വിളിച്ച് എന്നെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഞാന്‍ മഹാലക്ഷ്മിയുടെ അമ്മയെ വിവരമറിയിക്കുകയും ചെയ്തു, അവര്‍ ശനിയാഴ്ച പരിശോധിച്ചപ്പോഴാണ് അവളുടെ മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ നിറച്ച നിലയില്‍ കണ്ടെത്തിയതെന്നും ഹേമന്ത് പറയുന്നു.